ഇസ്രയേല്‍ ഇറാന്റെ 'തല' അറുത്തു; സംയുക്ത സൈനിക മേധാവിയും റെവല്യൂഷണറി ഗാര്‍ഡ് മേധാവിയും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം; പുതിയ സൈനിക മേധാവിയെ പ്രഖ്യാപിച്ച് അയത്തൊള്ള

സൈനിക മേധാവിയെ ആക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പുതിയ നിയമനങ്ങള്‍ നടത്തി ഇറാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് അയത്തൊള്ള സയ്യിദ് അലി ഖമീനി. ഇറാന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി മേജര്‍ ജനറല്‍ അമിര്‍ ഹതാമിയെ നിയമിച്ചു. 2013-2021 കാലയളവില്‍ ഇറാന്റെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്ന ആളാണ് ഹതാമി. കമാന്‍ഡര്‍ ഇന്‍ ചീഫായി ഹതാമിയെ നിയമിച്ചതായി അറിയിക്കുന്ന കുറിപ്പില്‍ ഖമീനി പുറത്തുവിട്ടിട്ടുണ്ഖ്. ഐ.ആര്‍.ജി.സിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി മേജര്‍ ജനറല്‍ മുഹമ്മദ് പക്‌പോറിനെയും നിമിച്ചിട്ടുണ്ട്.

നേരത്തെ, ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കിയാണ് ഇറാന്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയിരുന്നു. ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് പിന്തുണയുമായി ഹൂതികള്‍ തൊടുത്ത മിസൈല്‍ ഇസ്രായേലിലെ ഹെബ്രോണില്‍ പതിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും വ്യക്തമായ നിര്‍ദേശം ലഭിക്കാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇറാനെതിരെ അര്‍ദ്ധരാത്രിയോടെയാണ് വീണ്ടും ഐഡിഎഫ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. തലസ്ഥാന നഗരമായ ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങള്‍. ഇന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.