തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അജിതകുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അജിത്കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

എംആര്‍ അജിത് കുമാര്‍ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് തൃശൂരിലെത്തിയത്. തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറും ദേവസ്വം ഭാരവാഹികളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും അജിത്കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തൃശൂര്‍ പൂരത്തിനിടെ പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂര നഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പ്രശ്‌നം സൃഷ്ടിച്ചിരുന്നു, ദേവസ്വം ജീവനക്കാരെ ഉള്‍പ്പെടെ ബലംപ്രയോഗിച്ച് നീക്കിയതും അതൃപ്തിക്ക് ഇടയാക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

Read more

പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തിലാണ് നടന്നത്. പൂരനഗരിയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതും വിവാദത്തിനിടയാക്കി. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിന് പിന്നില്‍ പൂരം കലക്കലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.