എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് അഡ്വ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെയാണ് ഹരീഷ് വിലയിരുത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നാണ് ഹരീഷിന്റെ വിലയിരുത്തല്‍.

നിലമ്പൂര്‍ യുഡിഎഫ് മണ്ഡലം ആയതുകൊണ്ടല്ല എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇതൊരു രാഷ്ട്രീയ സമരമായിരുന്നെന്നും സൈബര്‍ തള്ള് കൊണ്ടോ പരസ്യങ്ങള്‍ കൊണ്ടോ പരിഹരിക്കാനാവാത്ത, ഒരുപക്ഷേ പ്രത്യക്ഷമായി കാണാന്‍ പറ്റാത്തതിലും കൂടുതല്‍ എതിര്‍പ്പുണ്ട് ഗ്രൗണ്ടില്‍ലെന്നും ഇടതുപക്ഷത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

Read more

നേരത്തേ LDF സ്ഥാനാര്‍ത്ഥിയായി ജയിച്ചയാള്‍ മത്സരിച്ചതുകൊണ്ടോ വോട്ട് പിടിച്ചതുകൊണ്ടോ പോലുമല്ല
LDF ന്റെ ഭരണവിലയിരുത്തലും രാഷ്ട്രീയവും ആവും പരിഗണിക്കപ്പെടുക എന്നാണ് LDF ഉടനീളം പറഞ്ഞിരുന്നത്. ഇതൊരു രാഷ്ട്രീയ സമരമായിരുന്നു.
ഭരണത്തിനുള്ള തിരിച്ചടി ആയിരിക്കും എന്നാണ് UDF ഉടനീളം പറഞ്ഞിരുന്നത്.
LDF നു കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും, LDF ന്റെ മുഴുവന്‍ ശക്തിയും പ്രചരണത്തില്‍ പ്രയോഗിച്ചിട്ടും…
‘പിണറായിസ”ത്തിനു എതിരെ ആണ് മത്സരം എന്ന് വ്യക്തമാക്കിയ PV അന്‍വറിനും 17,000 ഓളം വോട്ട് കിട്ടി. അത് കൂടി UDF നു കിട്ടിയ / LDF നു എതിരായ വോട്ടായി കണക്കാക്കണം.
ചിത്രം വ്യക്തമാണ്.
ഭരണത്തില്‍ ജനവിരുദ്ധമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എണ്ണിഎണ്ണി പറഞ്ഞ നേട്ടങ്ങള്‍ ഇല്ലെന്നല്ല. അതിനും മുകളിലാണ് ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ്.
സൈബര്‍ തള്ള് കൊണ്ടോ പരസ്യങ്ങള്‍ കൊണ്ടോ പരിഹരിക്കാനാവാത്ത, ഒരുപക്ഷേ പ്രത്യക്ഷമായി കാണാന്‍ പറ്റാത്തതിലും കൂടുതല്‍ എതിര്‍പ്പുണ്ട് ഗ്രൗണ്ടില്‍.
എന്തുകൊണ്ട് തോറ്റു എന്നതിനുള്ള ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും
തിരുത്തലാണ്.
ജനവികാരം മാനിച്ച് തിരുത്തലുകള്‍ ഉണ്ടാവട്ടെ.
എന്തൊക്കെയാണ് തിരുത്തലുകള്‍ വേണ്ടതെന്ന് അണികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ LDF സത്യസന്ധമായി അന്വേഷിക്കട്ടെ.
ആശാവര്‍ക്കര്‍മാരുടെ കൂലി കൂട്ടിയാവട്ടെ ആദ്യ തിരുത്തല്‍. മോദിസര്‍ക്കാരാണ് കൂട്ടേണ്ടത്, സമ്മതിച്ചു. എന്നാലും സംസ്ഥാനത്തിനും കൂട്ടാം.
കൊടുക്കണം എന്ന് വിചാരിച്ചാല്‍ പത്തോ ഇരുപതോ കോടി രൂപയൊന്നും വര്‍ഷാവര്‍ഷം കേരളാ ഖജനാവിന് ഒരു തുകയല്ല.
നല്ല മാറ്റങ്ങള്‍ ഉണ്ടാവട്ടെ
ആര്യാടന്‍ ഷൗക്കത്തിനു അഭിനന്ദനങ്ങള്‍.