സത്യത്തില്‍ ഇവിടെ ആണിനും പെണ്ണിനും രക്ഷയില്ല: ലെന

വനിത എന്ന പുതിയ ചിത്രത്തിലൂടെ ലെന കരിയറില്‍ ആദ്യമായി ടൈറ്റില്‍ റോളില്‍ എത്തുകയാണ്. ചിത്രത്തില്‍ പോലീസുകാരിയുടെ വേഷത്തിലാണ് ലെന എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് ലെന നല്‍കിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

സമൂഹത്തിന്റെ ചില ക്ലിഷേ കാഴ്ച്ചപ്പാടുകളെക്കുറിച്ചാണ് ലെന പറയുന്നത്. ഇവിടെ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ലെന്ന് പറയുകയാണ് ലെന. പുരുഷന്മാര്‍ കരയാന്‍ പാടില്ലെന്ന് പറയുന്നത് പോലെ സ്ത്രീ അധികം ധൈര്യം കാണിക്കാന്‍ പാടിലെന്നൊക്കെയാണ് സമൂഹം പറയുന്നതെന്നും ലെന പറയുന്നു.

‘ഈ സമൂഹത്തില്‍ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എഴുപ്പമല്ല. രണ്ടിനും അതിന്റേതായ കഷ്ടപ്പാടുകള്‍ ഉണ്ട്. പുരുഷന്മാര്‍ക്ക് കരയാന്‍ പാടില്ല. കരഞ്ഞാല്‍ അവര്‍ ദുര്‍ബലരാണെന്ന് അര്‍ത്ഥം. എന്ത് കഷ്ടമാണെന്ന് നോക്കണം. മനുഷ്യര്‍ ആയാല്‍ കരയില്ലേ.

സ്ത്രീകളുടെ കാര്യത്തിലും അതുപോലെ തന്നെ സ്ത്രീകള്‍ക്ക് ഒരുപാട് ധൈര്യം പാടില്ല. കുറച്ച് സ്‌ത്രൈണത ഒക്കെ കാണിക്കണ്ടേ എന്നാവും. എല്ലാത്തിനും അതിന്റേതായ കുറച്ച് ക്ലീഷേ സാധനങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ട്. നമ്മള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന 2023 ല്‍ ലിംഗവ്യത്യാസങ്ങള്‍ കളയാനാണ് നോക്കേണ്ടത്. മനുഷ്യനെ മനുഷ്യനായിട്ട് കാണുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ കാര്യം,’ലെന കൂട്ടിച്ചേര്‍ത്തു.