സിദ്ധു മൂസെവാലയുടെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റില്‍. ഷാര്‍പ്പ് ഷൂട്ടര്‍മാരായ പ്രിയവ്രത് ഫൗജി, കഷിഷ് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

സിദ്ധുവിന് നേരെ വെടിയുതിര്‍ത്ത സംഘത്തെ നയിച്ചിരുന്നത് പ്രിയവ്രത് ആയിരുന്നു  എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന സമയത്ത് ആസൂത്രകന്‍ ഗോള്‍ഡി ബ്രാറുമായി പ്രിയവ്രത് നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. മുന്‍പ് രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായിട്ടുള്ള പ്രിയവ്രത് 2015ല്‍ അറസ്റ്റിലായിരുന്നു.

2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കൊലപാതക കേസിലെ പ്രതിയാണ് കഷിഷ്. ഗ്രനേഡുകളും പിസ്റ്റളുകളും ഡിറ്റണേറ്ററുകളും തോക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു ഷാർപ്പ് ഷൂട്ടറെ നേരത്തെ പുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസില്ലാത്ത 13 പിസ്റ്റളുകളും എട്ട് മൊബൈൽ ഫോണുകളും ഇയാളുടെ പക്കൽനിന്ന് കണ്ടെത്തിയിരുന്നു. മെയ് 29നാണ് സിദ്ധു മൂസെവാല കൊല്ലപ്പെട്ടത്.