നിലപാടിലുറച്ച് ഗവര്‍ണര്‍, ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ല; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി സിപിഐ

രാജ് ഭവനില്‍ കാവിവത്കരണം ആരോപിച്ച് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ് ഭവനിലെ ഭാരതാംബയുടെ ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ലെന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഗവര്‍ണറെ തിരിച്ചുവിളിക്കണെമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയ സിപിഐ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച എല്ലാ ബ്രാഞ്ചുകളിലും വൃക്ഷത്തെ നട്ട് പ്രതിഷേധിക്കും. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണറോട് മൃദുസമീപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് രാജ്ഭവന്റെ അഭിപ്രായം.
കൃഷി വകുപ്പ് മുന്‍കൈയെടുത്ത് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കി.

Read more

ചിത്രവും പുഷ്പാര്‍ച്ചനയും ഒഴിവാക്കണമെന്ന് ഗവര്‍ണറുടെ സെക്രട്ടറിയെ വിളിച്ച് മന്ത്രി ആവശ്യപ്പെട്ടത്. പറ്റില്ലെന്നും രാജ്ഭവനിലെ കാര്യങ്ങളില്‍ അന്തിമതീരുമാനം ഗവര്‍ണറുടേതാണെന്നുമായിരുന്നു മറുപടി. അതിനു വഴങ്ങാതെ, മുഖ്യമന്ത്രിയുടെ അനുമതിയോടെ പരിപാടി റദ്ദാക്കിയ മന്ത്രി പ്രസാദ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ ബദല്‍ പരിപാടി നടത്തി. ആദ്യവേദിയില്‍ ഗവര്‍ണര്‍ പരിസ്ഥിതിദിനാഘോഷ ചടങ്ങ് നടത്തി നിലപാട് കടുപ്പിക്കുകയും ചെയ്തു.