ഈയിടെയായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നു, അദ്ദേഹം എന്തു ചെയ്തിട്ടാണ്: ഷാജി കൈലാസ്

ഈയിടെയായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്ന പ്രവണത കണ്ടുവരുന്നെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ചില പ്രത്യേക മാനസീകാവസ്ഥയിലുള്ളവരാണ് ഇങ്ങനെ ചെയ്യുന്നതെന്നും ലാലിനെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ നായകനായ എലോണിനും കാപ്പയിലെ അന്ന ബെന്നിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയ്ക്കുമെതിരെയുള്ള വിമര്‍ശനങ്ങളോട് ഷാജി കൈലാസ് പ്രതികരിച്ചത്.

ഈയിടെയായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നതായി കാണുന്നു. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാളിതെന്നാണ് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു, ബാക്കിയുള്ളവര്‍ വിഷമിക്കുന്നു.

ഗുണ്ട ബിനു ട്രോളുകള്‍ കണ്ട് ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്. പക്ഷെ നമ്മള്‍ പോലീസ് സ്റ്റേഷനിലോ മറ്റോ പോയാല്‍ കാണുന്ന ഗുണ്ടകള്‍ നരുന്തകളായിരിക്കും. ഇപ്പോഴത്തെ കാലം അങ്ങനെയാണ്. അറസ്റ്റിലായ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ, ഇവരാണോ ഇങ്ങനെ ചെയ്തതെന്ന് നമ്മള്‍ ചിന്തിച്ചു പോകുന്നത് പോലെയുള്ള കുട്ടികളാണ്. ബിനുവിന്റെ തലച്ചോറാണ് വര്‍ക്ക് ചെയ്യുന്നത്, അല്ലാതെ അവളിറങ്ങി വെട്ടുകയും കൊല്ലുകയുമല്ലല്ലോ ചെയ്യുന്നത്. ഇതൊക്കെ ശ്രദ്ധിച്ചു വേണം വിമര്‍ശിക്കാന്‍.

കൊവിഡ് എന്ന വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് എലോണ്‍ സിനിമയെടുക്കുന്നത്. അടച്ചിട്ട സ്ഥലത്ത്, കുറച്ചു പേര്‍ മാത്രമുള്ള ക്രൂവിന് വച്ചൊരു സിനിമ. എന്നും ആര്‍ടിപിസആര്‍ എടുത്തിരുന്നു. അദ്ദേഹം ഒഴികെ എല്ലാവരും മാസ്‌ക് വച്ചിരുന്നു. ആ സമയത്ത് ഒറ്റയ്ക്ക് ഒരു ഇന്‍ഡസ്ട്രിയിലെ ഒത്തിരി പേര്‍ക്ക് ഒരു നന്മ എന്നു കരുതി എടുത്തതാണ്. പിന്നെ ഒടിടിയ്ക്കായി എടുത്ത സിനിമ കൂടിയായിരുന്നു. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തീയേറ്ററില്‍ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതിനാല്‍ തീയേറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞത്. റിസ്‌കാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ശ്രമത്തിനുളള അംഗീകാരം കിട്ടിയാല്‍ മതിയെന്നും ആന്റണി പറഞ്ഞു.