എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് മുഖ്യമന്ത്രി മടങ്ങി. എന്നാല്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. മെഡിക്കല്‍ കോളേജില്‍ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങള്‍ക്കകം മടങ്ങുകയായിരുന്നു. എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more

കാലപ്പഴക്കം കൊണ്ട് കെട്ടിടെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏത് സാഹചര്യത്തില്‍ ആണ് ഈ കെട്ടിടം ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.