എളുപ്പമാകില്ല ഇനി യു എസ് ഗ്രീൻ കാർഡ്

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കർക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻ കാർഡ് ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസവും നൈപുണ്യവും നിർബന്ധമാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാനാണ് യു എസ് ഭരണകൂടം ഒരുങ്ങുന്നത്. വ്യാഴാഴ്ച നടത്താനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ട്രംപ്, കുടിയേറ്റം സംബന്ധിച്ച തന്റെ പുതിയ നിലപാട് വ്യക്തമാക്കും.

അമേരിക്കയുടെ ഇമിഗ്രേഷൻ പോളിസി ഉടച്ചുവാർക്കാനാണ് പുതിയ നിർദേശം. ഇതുവരെ വിദേശീയർക്ക് ഗ്രീൻ കാർഡ് നൽകിയിരുന്നത് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇനി മുതൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ കാർഡ് അനുവദിക്കുക. അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കാൻ എളുപ്പമായിരുന്നു ഇതുവരെ.

അതിനുപകരം, ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള, യുഎസിൽ തൊഴിലുള്ള വിദേശീയർക്കാണ് ഇനി ഗ്രീൻ കാർഡിന് മുൻഗണന നൽകുക.

എച്ച് 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ തീരുമാനം അനുഗ്രഹമാകും.ഗ്രീൻ കാർഡ് അനുമതിയിൽ 66 ശതമാനവും കുടുംബങ്ങൾക്കാണ് ഇപ്പോൾ നൽകി വരുന്നത്. 12 ശതമാനം മാത്രമാണ് നൈപുണ്യത്തിന്റെയും പ്രൊഫഷണൽ മികവിന്റേയും അടിസ്ഥാനത്തിൽ നൽകുന്നുള്ളൂ. കാനഡ പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വളരെ കുറവാണ്.

ഒരു വർഷം 1.1 ദശലക്ഷം ഗ്രീൻ കാർഡുകളാണ് യുഎസ് നൽകുന്നത്. ഇതിൽ പകുതിയിൽ കൂടുതലും മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്നതാണ് ഇപ്പോഴത്തെ നിർദേശം.