മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ സ്വഭാവ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു.  ദീർഘകാലമായി അസുഖബാധിതനായിരുന്നു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.  വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഡോക്ടറാകാനായിരുന്നു ഇഷ്ടമെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന് സാധിച്ചില്ല. സയൻസിൽ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

1978-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. തെലുങ്കിൽ ഏറെക്കുറെ എല്ലാ പ്രധാന താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ദി ട്രെയിൻ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തിൽ അഭിനയിച്ചത്. ഗായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിരുന്നു.

1999 മുതൽ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു കോട്ട ശ്രീനിവാസ റാവു. ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. 2015-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

Read more