കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ പ്രഖ്യാപനം തുണച്ചു; ഓഹരികളില്‍ 'കാള'യിറങ്ങി; കുതിപ്പ് തുടരുന്നു

കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റം. അടുത്ത 12 മാസത്തില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് കല്യാണ്‍ പ്രഖ്യാപിച്ചത്. വിപുലീകരണത്തിന്റെ ഭാഗമായി 1300 കോടി രൂപ മുതല്‍ മുടക്കി അടുത്ത 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ ആരംഭിക്കും.

പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്നലെ കല്യാണ്‍ ഓഹരികള്‍ 3.15 ശതമാനത്തോളം ആണ് ഉയര്‍ന്നത്. ഇന്ന് 2.85 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്. 108.50 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് 112 രൂപവരെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. 2022ല്‍ ഇതുവരെ 62.93 ശതമാനം നേട്ടമാണ് കല്യാണ്‍ ജുവലേഴ്സ് നിക്ഷേപകര്‍ക്ക് നല്‍കിയത്. സെപ്റ്റംബര്‍ 31-ന് അവസാനിച്ച പന്ത്രണ്ട് മാസങ്ങളില്‍ 13,000 കോടി രൂപയുടെ വിറ്റുവരവും 425 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭവും നേടാനായിട്ടുണ്ട്.

മെട്രോ നഗരങ്ങളിലും കൂടാതെ വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ടിയര്‍ -2, ടിയര്‍-3 വിപണികളിലേയ്ക്കും കമ്പനിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് കല്യാണ്‍ പ്രാധാന്യം നല്കുന്നത്. ആകമാന വിറ്റുവരവിന്റെ 17 ശതമാനം ലഭ്യമാകുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മികച്ച മുന്നേറ്റവും വര്‍ദ്ധിച്ച ഉപയോക്തൃ താത്പര്യവും കല്യാണ്‍ ജൂവലേഴ്സിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പാദങ്ങളിലും വളര്‍ച്ച മികച്ച രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലും മികച്ച രീതിയിലുള്ള വിപുലീകരണ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു കമ്പനി ലക്ഷ്യമിടുന്നു. മുംബൈയിലെ ആദ്യത്തെ ഫിസിക്കല്‍ എക്സ്പീരിയന്‍സ് കേന്ദ്രത്തില്‍നിന്നും ലഭിച്ച വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ ഡോട്ട് കോം റീട്ടെയ്ല്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കും.