വെടിനിര്‍ത്തണം; കരാര്‍ പാലിക്കാന്‍ ബാധ്യസ്ഥര്‍; സൈനികര്‍ സംയമനം പാലിക്കണം; ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് പാകിസ്ഥാന്‍

ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും സൈനികള്‍ വെടിനിര്‍ത്തണമെന്നും പാകിസ്ഥാന്‍. വെടിനിര്‍ത്തല്‍ തീരുമാനം ഉണ്ടായതിന് ശേഷം വീണ്ടും പ്രകോപനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു നിര്‍ദേശം പാകിസ്ഥാന്‍ നല്‍കിയത്. കരാര്‍ പാലിക്കാന്‍ പാക്കിസ്ഥാന്‍ ബാധ്യസ്ഥരാണ്. ഉത്തരവാദിത്തത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.

സുഗമമായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ആവശ്യമായ ആശയവിനിമയം നടത്തും. അതിര്‍ത്തി പ്രദേശങ്ങളിലുള്ള പാക് സൈനികരും സംയമനം പാലിക്കണമെന്നും പാകിസ്താന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ആരംഭിച്ചിരുന്നു. ശ്രീനഗറില്‍ മുഴുവന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചെന്നും ഒമര്‍ അബ്ദുള്ള എക്സിലൂടെ ചോദിച്ചു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നടപടി ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ട് മൂന്ന് ദിവസം മുന്‍പ് സംഭവിച്ചിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ കുറച്ച് ജീവനുകളെങ്കിലും നഷ്ടപ്പെടാതിരിക്കുമായിരുന്നെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചത്. ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഒമര്‍ അബ്ദുള്ള അറിയിച്ചു.

സംഘര്‍ഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ തോതിലുള്ള നഷ്ടങ്ങളാണ് സൃഷ്ടിച്ചത്. നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തി എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. ജമ്മു-കശ്മീരിലെ വിമാനത്താവളങ്ങള്‍ വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.