പുതിയ ആദായ നികുതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു; അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കി

പുതിയ ആദായ നികുതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടുള്ളതാണ് ബില്ല്. നികുതിദായകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിൽ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകൾ വിശദമാക്കിയിട്ടുള്ളത്. പുതിയ നികുതികൾ ബില്ലിലില്ല.

1961ലെ നിയമം സമഗ്രമായി പുനഃപരിശോധിച്ച് ലളിതവും എളുപ്പത്തിൽ മനസിലാക്കാനാകുന്നതുമായ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് വിലയിരുത്തൽ വർഷത്തിൽ (അസസ്‌മെന്റ് ഇയർ) നികുതി നൽകുന്നത്. എന്നാൽ, പുതിയ ബില്ലിൽ നികുതി വർഷം (ടാക്‌സ് ഇയർ) മാത്രമേയുള്ളൂ. വിലയിരുത്തൽ വർഷം എന്നത് ഒഴിവാക്കി.

അതുപോലെ ആധുനികകാലത്തെ മുന്നിൽക്കണ്ട് വെർച്വൽ ഡിജിറ്റൽ ആസ്തികൾ, ക്രിപ്‌റ്റോ ആസ്തികൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താനും 2025-ലെ ബില്ലിൽ ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ആദായ നികുതി നിയമത്തിൽ 23 അധ്യായങ്ങളിലായി 298 വിഭാഗങ്ങളുണ്ട്. വ്യക്തിഗത ആദായ നികുതി, കോർപറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്‌ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളാണ് ബാധകം.

അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. നിയമപരമായ സങ്കീർണതകൾ കുറയ്ക്കുന്നതിനും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചിട്ടുള്ളതെന്ന് ധനകാര്യ സെക്രട്ടറി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.