തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, പാക് മിസൈലുകള്‍ നിലം തൊടും മുമ്പേ തകര്‍ത്തു; ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി; ഇന്നലെ രാത്രിയും ഇന്നും പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണശ്രമങ്ങളെ പരാജയപ്പെടുത്തി സൈന്യം

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള പാകിസ്താന്‍ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം. ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാന്‍ നടത്തിയ ആക്രമണശ്രമങ്ങളെ ചെറുത്ത് ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ ലാഹോറിലെ പാകിസ്ഥാന്റെ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തു. 2025 മെയ് 07 രാത്രിയിലും 8 പുലര്‍ച്ചെയും പാകിസ്ഥാന്‍ ഇന്ത്യയിലെ പലകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സൈന്യം ആ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിത്തു.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലൈ, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവെന്നാണ് സൈന്യം പ്രസ്താവനയില്‍ രാജ്യത്തെ അറിയിച്ചത്. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് പാകിസ്ഥാന്റെ എല്ലാ മിസൈല്‍ ആക്രമണ ശ്രമങ്ങളേയും നിര്‍വീര്യമാക്കിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് തെളിവായി നിരവധി സ്ഥലങ്ങളില്‍ നിന്ന് ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തുവെന്നും സൈന്യം അറിയിച്ചു.

ഇന്ന് രാവിലെ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമാക്കി തിരിച്ചടിച്ചു. പാകിസ്ഥാന്റെ അതേ സമീപനത്തില്‍ അതേ തീവ്രതയോടെയാണ് ഇന്ത്യന്‍ പ്രതികരണമുണ്ടാവുകയെന്ന് സൈന്യം ആവര്‍ത്തിച്ചു. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതിന് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളിലെ പ്രദേശങ്ങളില്‍ മോര്‍ട്ടാറുകളും ഹെവി കാലിബര്‍ പീരങ്കികളും ഉപയോഗിച്ച് പാകിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവയ്പ്പ് ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ പതിനാറ് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവിടെയും പാകിസ്ഥാനില്‍ നിന്നുള്ള മോര്‍ട്ടാര്‍, പീരങ്കി വെടിവയ്പ്പ് നിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായതാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം വിഷയം കൂടുതല്‍

പാകിസ്ഥാന്‍ സൈന്യം അതിരുകടക്കാന്‍ ശ്രമിക്കാതിരിക്കുന്നിടത്തോളം സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യന്‍ സായുധ സേനയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സൈന്യം വീണ്ടും ആവര്‍ത്തിച്ചു.