'ജീവിക്കാനുള്ള ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു'; ലോക്ക്ഡൗണില്‍ ജീവിതം ദുരിതത്തിലായ ഡല്‍ഹിയിലെ കോളനികളിലെ കുടിയേറ്റ തൊഴിലാളികൾ

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹിയിലെ വിവിധ കോളനികളില്‍ കുടുങ്ങിക്കിടക്കുന്നത്. ജോലിയും വരുമാനവും നിലച്ച ഇവർക്ക് അന്തർ സംസ്ഥാനത്ത് നിന്നുള്ളവരായതു കൊണ്ട് തന്നെ റേഷനടക്കമുള്ള സഹായങ്ങൾക്കും അർഹതയില്ല.

“”ഞങ്ങൾ മുപ്പതോളം പേർ ഈ കോളനിയിൽ ഇങ്ങനെ കഴിഞ്ഞു കൂടുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു””, ഡല്‍ഹിയിൽ വന്ന് താമസിക്കുന്ന വീരേന്ദ‍ർ പറയുന്നു.

ഡല്‍ഹി സർക്കാരിന്‍റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ പേരുള്ളവർക്കെല്ലാം സർക്കാർ നല്‍കുന്ന റേഷനടക്കമുള്ള സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ട് ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് വെച്ചാല്‍ അവിടെയും ജീവിക്കാന്‍ മാർഗ്ഗമില്ലെന്ന് ഇവർ പറയുന്നു.

“”ഭർത്താവ് ബസ് കണ്ടക്ടറാണ്. ഒരു മാസത്തിലേറെയായി വരുമാനമില്ല. ഇവിടെ വാടകയ്ക്കാണ് താമസം. ആധാർ കാർഡ്, പാൻ കാർഡ് ഒന്നും ഞങ്ങൾക്കില്ല””, ഡല്‍ഹിയിലെ ഒരു കോളനിയിൽ കഴിയുന്ന ലളിത പറയുന്നു.

നിരവധി അനധികൃത കോളനികളാണ് ഡല്‍ഹിയിലുണ്ടായിരുന്നത്. പലപ്പോഴും തൊഴിലിനായി ഡല്‍ഹിയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെല്ലാം കുടിയേറി പാർത്തിരുന്നത് ഇവിടെയാണ്. അനധികൃത നിർമ്മാണമായതിനാൽ “ജുഗ്ഗി”കളെന്നറിയപ്പെടുന്ന ഇവയ്ക്ക് പലതിനും മേൽവിലാസമില്ല, ഭൂപടത്തിൽ ഇങ്ങനെയൊരു സ്ഥലം നിലവിലുമില്ല. അതുകൊണ്ടു തന്നെ മേൽവിലാസം നൽകുന്ന തിരിച്ചറിയൽ രേഖകളൊന്നും ഇവർക്ക് കിട്ടുകയുമില്ല.

സാമൂഹിക അടുക്കളകളില്‍ നിന്നുള്ള ഭക്ഷണം എപ്പോഴും ലഭ്യമാവുന്നില്ല എന്ന് ഇവർ പറയുന്നു. ചില അയല്‍ക്കാർ നല്‍കുന്ന സഹായം കൊണ്ടാണ് പലപ്പോഴും വിശപ്പടക്കുന്നത്. ഡല്‍ഹി സർക്കാർ നല്‍കുന്ന റേഷനടക്കമുള്ള സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.