പട്ടികവിഭാഗക്കാരുടെ സ്ഥാനക്കയറ്റത്തിന് ആസ്പദം കേഡർ പ്രാതിനിദ്ധ്യം തന്നെയെന്ന് സുപ്രീംകോടതി

സർക്കാർ സർവീസിലെ പട്ടികവിഭാഗക്കാരുടെ സ്ഥാനക്കയറ്റത്തിനു മൊത്തം സർവീസിലെ പ്രാതിനിധ്യമല്ല, നിശ്ചിത കേഡറിലെ പ്രാതിനിധ്യംതന്നെയാണു പരിഗണിക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാനക്കയറ്റ തസ്തികകളിൽ എത്രമാത്രം പട്ടികവിഭാഗ സംവരണം വേണമെന്നതിന് അളവുകോൽ നിശ്ചയിക്കാൻ തങ്ങൾക്കു കഴിയില്ല. പ്രസക്തമായ ഘടകങ്ങൾ പരിഗണിച്ചു കണക്കെടുക്കേണ്ടതു സർക്കാരാണെന്നും ജഡ്ജിമാരായ എൽ.നാഗേശ്വർ റാവു, സഞ്ജയ് ഖന്ന, ബി.എൽ.ഗവായ് എന്നിവരുൾപ്പെട്ട ബെ‍ഞ്ച് വ്യക്തമാക്കി.

സ്ഥാനക്കയറ്റത്തിലെ സംവരണം നടപ്പാക്കുന്നതിലുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രധാന വിധി. പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കില്ലെന്ന നിലപാടാണ് ഇതിലൂടെ കോടതി ആവർത്തിച്ചത്.

ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള കണക്കാണ് പരിഗണിക്കേണ്ടതെന്ന് ബി.കെ.പവിത്ര കേസിൽ 2019 ൽ കോടതി വിധിച്ചിരുന്നു. ഇതു തെറ്റാണെന്നു കോടതി വ്യക്തമാക്കി. സർക്കാരിൽ ഒരു സർവീസിനെത്തന്നെ ഗ്രൂപ്പുകളായി തിരിക്കാറുണ്ട്. ഗ്രൂപ്പിനെ വീണ്ടും കേഡറുകളായി തിരിക്കുന്നു. ഗ്രൂപ്പും കേഡറും ഒന്നല്ല. ഉദാഹരണത്തിന്, കേന്ദ്ര സർക്കാരിനു മൊത്തം 90 മന്ത്രാലയങ്ങളും വകുപ്പുകളുണ്ട്. അതിൽ 44 എണ്ണത്തിലെ മാത്രം കണക്കെടുത്തപ്പോൾ 3800 കേഡറാണുള്ളത്. ഒരു ഗ്രേഡിൽനിന്ന് അടുത്ത ഗ്രേഡിലേക്കാണ് സ്ഥാനക്കയറ്റം. – കോടതി വിശദീകരിച്ചു.

സംവരണംതന്നെ നിർത്തലാക്കണമെന്ന് ചില കക്ഷികൾ വാദിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. രാജ്യത്തെ മൊത്തം പട്ടികവിഭാഗ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റത്തിലെ സംവരണം വേണ്ടത്രയുണ്ടോ എന്നു തീരുമാനിക്കേണ്ടതെന്നു കേന്ദ്രം വാദിച്ചിരുന്നു. ഇക്കാര്യത്തിലും അഭിപ്രായം പറയുന്നില്ല.

പ്രസക്ത ഘടകങ്ങൾ പരിഗണിച്ചു കണക്കെടുപ്പു നടത്തേണ്ടതു സർക്കാരാണെന്നും കോടതി പറഞ്ഞു. പട്ടികവിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റത്തിൽ സംവരണവും അതുമായി ബന്ധപ്പെട്ട സീനിയോറിറ്റിയും അനുവദിച്ച് 1995 ലും 2001 ലും ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ഈ ഭേദഗതികൾ ശരിവച്ച് 2006 ൽ നാഗരാജ് കേസിൽ നൽകിയ വിധിക്കു മുൻകാല പ്രാബല്യമില്ലെന്നും കോടതി വ്യക്തമാക്കി.

സർവീസിനെ മൊത്തമായി പരിഗണിച്ചു കണക്കെടുത്താൽ സംവരണത്തിന് അർഥമില്ലാതാകുമെന്നു ബെഞ്ച് നിരീക്ഷിച്ചു. വ്യക്തിഗത കേസുകൾ പരിഗണിച്ചിട്ടില്ലെന്നും പൊതു നിയമപ്രശ്നമാണു പരിശോധിച്ചതെന്നും കോടതി പറഞ്ഞു. ഇപ്പോഴത്തെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ഹർജികൾ ഫെബ്രുവരി 24നു വീണ്ടും പരിഗണിക്കും.