തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധം ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നതായി എന്‍.ഡി.എ മുന്‍ ഘടകകക്ഷി നേതാവ് പവന്‍ കല്യാണ്‍

വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് യുദ്ധം ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ രണ്ട് വര്‍ഷം മുമ്പ് തന്നോട് പറഞ്ഞിരുന്നതായി എന്‍ ഡി എ മുന്‍ ഘടകകക്ഷിയായിരുന്ന “ജനസേന” തലവന്‍. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ടി ഡി പിയോടൊപ്പം നിന്ന എന്‍ ഡി എ ഘടകകക്ഷികളിലൊന്നാണ് നടന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേന. ആന്ധ്രയ്ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി അത് നല്‍കിയില്ലെന്നാരോപിച്ച് ടി ഡി പിയ്ക്ക് പിന്നാലെ എന്‍ ഡി എ സഖ്യം വിടുകയായിരുന്നു, ജനസേന. കടപ്പ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് പവന്‍ കല്യാണ്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യയില്‍ യുദ്ധം വരുമെന്ന സൂചന രണ്ട് വര്‍ഷം മുമ്പേ  ലഭിച്ചിരുന്നു. എന്ത് തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം- പവന്‍ കല്യാണ്‍ റാലിയില്‍ പറഞ്ഞു.
ദേശസ്നേഹം എന്നത് ബി.ജെ.പിയുടെ മാത്രം കുത്തകയല്ല. അവര്‍ക്ക് മാത്രമല്ല സ്വന്തം രാജ്യത്തോട് സ്നേഹമുള്ളത്. അവരേക്കാള്‍ പത്തിരട്ടി രാജ്യസ്നേഹമുള്ളവരാണ് നമ്മള്‍ ഓരോരുത്തരുമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ഇന്ത്യയില്‍ ഏതൊരു പൗരനും ഉള്ള അവകാശങ്ങള്‍ മുസ്ലിങ്ങള്‍ക്കും ഉണ്ടെ്ന്നും പവന്‍ കുമാര്‍ വ്യക്തമാക്കി. പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്ത്യക്കാര്‍ അവരുടെ ഹൃദയത്തില്‍ മുസ്ലിങ്ങളെ കൊണ്ടുനടക്കും. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ആയതും അബ്ദുള്‍ കലാം ഇന്ത്യന്‍ രാഷ്ട്രപതി ആയതും- പവന്‍ കല്യാണ്‍ പറഞ്ഞു. നടന്‍ ചിരഞ്ജീവിയുടെ ഇളയസഹോദരന്‍ കൂടിയാണ് പവന്‍.