വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നവോത്ഥാന കേരളത്തില്‍ റാപ്പര്‍ വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാല് വര്‍ഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വേട്ടയാടല്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വേടനെതിരെ നിരന്തരം നടക്കുന്നുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും ജീവിച്ച സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച മണ്ണ് ആണ് ഇത്. ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ല. കലാകാരന്‍മാരുടെ ആശയ സ്വാതന്ത്ര്യത്തിന് വേണ്ടി പുരോഗമന കേരളം എന്നും നിലകൊള്ളും. ഉയര്‍ന്നുവരുന്ന കലാകാരനായ വേടനെ പോലെയുള്ളവര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അത്തരം അവസരങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

Read more

വിദേശത്ത് നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍. കേസില്‍ ജാമ്യം നല്‍കിയ ഘട്ടത്തില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാല്‍ വേടന് വിദേശത്ത് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്.