യു.ഡി.എഫ് പ്രമേയം നനഞ്ഞ പടക്കം; തീവെട്ടിക്കൊള്ള എന്ന പദം യുഡിഎഫിനെ ചേരൂവെന്ന് എം. സ്വരാജ് എം.എൽ.എ

എൽ.ഡി.എഫ്. സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് എം.എൽ.എ. അവിശ്വാസ പ്രമേയം പരാജയപ്പെടുക തന്നെ ചെയ്യും. അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി ഡി സതീശൻ എംഎൽഎ സർക്കാരിനെതിരെ തീവെട്ടിക്കൊള്ള എന്ന പദം ഉപയോഗിച്ചില്ല. തീവെട്ടിക്കൊള്ള എന്ന പദം യുഡിഎഫിനെ ചേരൂവെന്നും സ്വരാജ് പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി ഇന്നില്ല. എൽഡിഎഫും യുഡിഎഫും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു. നിങ്ങളുടെ കാലത്തെ അഴിമതിയെ പറ്റി പറയാൻ തുടങ്ങിയാൽ ഈ സമയം മതിയാവില്ല. വഴിയെ പോയവൻ മുഖ്യമന്ത്രി കസേരിയിൽ കയറി നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓർക്കണമെന്നും സ്വരാജ് ഓർമിപ്പിച്ചു.

ടൈറ്റാനിയം പാമോലിൻ അടക്കം അഴിമതിക്കേസുകൾ ഇപ്പോഴും നിലവിലുണ്ട്. കോടാനുകോടിയുടെ അഴിമതി കേസുകൾ ഇനിയും ഉണ്ട്. യുഡിഎഫ് ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല. കേരള ചരിത്രത്തിലെ കരുത്തനായ മുഖ്യമന്ത്രിയെ എന്തു ചെയ്യുമെന്നാണ് പ്രതിപക്ഷം ചെയ്യുമെന്നത്. പ്രാണനെടുക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ ഉയർത്തുകയാണെന്നും എം സ്വരാജ് ആക്ഷേപിച്ചു.

ഭരണ തുടർച്ച എന്ന ഏഷ്യാനെറ് ന്യൂസ്‌ സർവ്വേ വന്നപ്പോൾ പ്രതിപക്ഷത്തിന് ഹാൽ ഇളകി. തുടർച്ചയായി അപമാനിതൻ ആകുന്നത് എന്നത് കൊണ്ട് എന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കണം. മുഖ്യമന്ത്രി കസേരയിൽ കണ്ടവർ കയറിയിരിക്കുന്ന പഴയ കാലമല്ല ഇപ്പോൾ കേരളത്തിലെന്ന് ഓർക്കണമെന്ന് എം സ്വരാജ് നിയമസഭയിൽ പറഞ്ഞു. കേരളം മാഫിയാ രാജിലേക്ക് പോകുന്നു എന്ന മുൻ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രനും ഇത് വരെ ഇടത് സർക്കാരിനെതിരെ പ്രയോഗിച്ചിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു.

കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം ചില മാധ്യമങ്ങളുടെ പിന്തുണയോട് കൂടി പ്രവർത്തിക്കുന്നു. ജന വിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവരുടെ അസത്യങ്ങളെ അച്ചടി മഷി പുരട്ടിയും ദൃശ്യ ചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ചേർന്നാണ് ആ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.