അപകടം നടന്നിട്ട് പതിനെട്ട് ദിവസം; കൊല്ലപ്പെട്ട ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാതെ അന്വേഷണ സംഘം

മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ കാണാതായ ബഷീറിന്റെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി അന്വേഷണ സഘം.

മൊബൈലിന്റെ ഐ.എം.ഇ.എ നമ്പര്‍ ഉപയോഗിച്ച് അന്നേദിവസം മൊബൈല്‍ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും പ്രത്യേകം അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

അപകടം കഴിഞ്ഞ 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തു നിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെ കുറിച്ച് യാതൊരുവിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബഷീറിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ് രംഗത്തെത്തിയിരുന്നു. ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

“ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് വരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ വീണ്ടും അന്വേഷിച്ചപ്പോള്‍ മനസ്സിലായത്. അപകടം നടന്ന ശേഷം ഒരു പൊലീസുകാരന്‍ 1 :56 ന് ഈ നമ്പറിലേക്ക് വിളിച്ചുവെന്നും ഫോണ്‍ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ്. അതിന് ശേഷം ഇതുവരെ ആ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിട്ടില്ല. വളരെ ദുരൂഹമായ ഒരു എവിഡന്‍സ് നശിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് അതില്‍ കണ്ടത്. ഫോണ്‍ കണ്ടെടുത്താല്‍ ആ മൊബൈല്‍ ഫോണ്‍ സംസാരിക്കും. കഥ മാറും. ഇല്ലെങ്കില്‍ തന്നെ വെങ്കിട്ടരാമനെ, വഫ കയറ്റിയെന്ന് പറയുന്ന കവടിയാര്‍ പാലസിന്റെ മുന്‍വശത്ത് തന്നെ കൊല്ലപ്പെട്ട കെ.എം ബഷീര്‍ ഉണ്ടെന്നാണ് ഇതിന്റെ ചരിത്രം” എന്നാണ് ജോര്‍ജ് ജോസഫ് പറഞ്ഞത്.

ഓഗസ്റ്റ് 3-നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.