'യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് ജോസ് വിഭാഗത്തെ പുറത്താക്കിയത്'; അന്തിമതീരുമാനമായി കാണുന്നില്ലെന്ന് ഉമ്മൻചാണ്ടി

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ഒട്ടം ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്ന് ഉമ്മൻചാണ്ടി. യുഡിഎഫിന്റെ വിശ്വസനീയത തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു . ആ സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അവസാന തീരുമാനം ആയി ഇത് കാണുന്നില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്വമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്. എഴുതി തയ്യാറാക്കിയ എഗ്രിമെന്റൊന്നും ഇതിനില്ലെങ്കിലും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. ഇത് നടപ്പായി കിട്ടാൻ നാല് മാസമായി തുടുന്ന ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മുന്നണിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാതായതെന്ന് ഉമ്മൻചാണ്ടി വിശദീകരിച്ചു.

ധാരണ നടപ്പാക്കുന്ന അവസ്ഥ വന്നാൽ എല്ലാ ചര്‍ച്ചക്കും ഉള്ള സാദ്ധ്യത തന്നെയാണ് മുന്നിലുള്ളത്. ഇക്കാര്യം വ്യക്തമായി ജോസ് കെ മാണിയെ അറിയിച്ചിരുന്നു. എന്നിട്ടും പ്രതികരണം അനുകൂലമായിരുന്നില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. എല്ലാ മുതിര്‍ന്ന നേതാക്കളും വളരെ അധികം സമയമെടുത്ത് ഇടപെട്ട പ്രശ്നമാണെന്നും ഉമ്മൻചാണ്ടി ആവര്‍ത്തിച്ചു.

കെഎം മാണിയുടെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കില്ല. നാല് മാസമായി നടക്കുന്ന ശ്രമങ്ങൾ ഒരു തരത്തിലും ഫലം കാണാത്ത അവസ്ഥ വന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിര്‍ന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചര്‍ച്ച നടത്തി. എന്നിട്ടും പ്രശ്നപരിഹാരത്തിന് ജോസ് പക്ഷം തയ്യാറായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Read more

ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. ക്ലോസ്ഡ് ചാപ്റ്റർ അല്ല. ചർച്ച പലവട്ടം പല പ്രാവശ്യം പല തരത്തിൽ നടന്നിട്ടുണ്ട്. രാഷ്ട്രീയത്തിൽ നമ്മൾ ആഗ്രഹിക്കുന്ന തരത്തിലാവില്ല കാര്യങ്ങൾ നടക്കുക. രണ്ടു കൂട്ടരെയും ഒന്നിച്ച് നിർത്താനാണ് ശ്രമിച്ചത്, ശ്രമിക്കുന്നതും. ധാരണ നടപ്പാക്കിയാൽ എല്ലാം സുഗമമായി മുന്നോട്ടു പോകും. അവർക്ക് എന്തു തീരുമാനവും എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരു ജില്ലാ പഞ്ചായത്തിന്റെ മൂന്നു മാസത്തെ പ്രസിഡന്റ് പദത്തിനു വേണ്ടി ഇങ്ങനെ പ്രശ്നങ്ങൾ വേണോ എന്ന് അവർ തീരുമാനിക്കണം