പാലാരിവട്ടം പാലത്തിന്റെ ബീമോ; വിവരമില്ലായ്മക്ക് ഒപ്പം ഉള്ളിലിരുപ്പും പുറത്തുവന്നു; സി.പി.എം, എം.എല്‍.എയെ വിമര്‍ശിച്ച് ഡോ. ബിജു

ജയ് ഭീം എന്ന് വിളിച്ചപ്പോള്‍ പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരന്‍. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകള്‍ ജനപ്രതിനിധികള്‍ ആകുന്ന ഒരു നാടായി കേരളം മാറിയിരുക്കുകയാണെന്നും ഇവിടുത്തെ രാഷ്ട്രീയ നിലവാരം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡോ. ബിജുവിന്റെ കുറിപ്പ്..

ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയില്‍ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകള്‍ ജനപ്രതിനിധികള്‍ ആകുന്ന ഒരു നാടായി മാറിയിരുക്കുന്നു കേരളം. വിവരമില്ലായ്മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്..

നിയമസഭയില്‍  ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മുരളി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സജി ചെറിയാന്റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ ‘ജയ് ഭീം’ എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്.

അംബേദ്ക്കറ അപമാനിച്ച മുരളി പെരുനല്ലി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എംഎല്‍എ വിശദീകരിച്ചെങ്കിലും ബഹളം തുടര്‍ന്നു. പരിശോധിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കുമെന്ന് ചെയര്‍ പറഞ്ഞതോടെയാണ് ബഹളം ശമിച്ചത്.