വ്യാജ മയക്കുമരുന്ന് കേസ്; ഷീല സണ്ണിയെ കുടുക്കാന്‍ ശ്രമിച്ച ഒരാളെ കൂടി കണ്ടെത്തി പൊലീസ്

തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഒരാളെ കൂടി പൊലീസ് കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി എല്‍എസ്ഡി ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് എക്‌സൈസിന് വിവരം നല്‍കിയ പ്രതിയെയാണ് പൊലീസ് കണ്ടെത്തിയത്.

ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് ഏരൂര്‍ സ്വദേശി നാരായണദാസ് ആണ് എക്‌സൈസിന് വ്യാജ സന്ദേശം നല്‍കിയത്. ഇയാളെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഈ മാസം 8ന് നാരായണദാസിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷീല സണ്ണിയുടെ ബാഗിനുള്ളില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപ് കണ്ടെത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഷീലയെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തി.

വീഴ്ച പറ്റിയെന്ന് മനസിലാക്കിയ എക്‌സൈസ് സംഘം പരിശോധന ഫലം മറച്ചുവച്ചു. പരിശോധന ഫലം പുറത്തായതോടെ ഷീല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.