ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥാനം രാജിവെച്ച് വാർത്ത വായിക്കാൻ പോകണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കസർത്ത് നടത്തുകയാണെന്ന് പറഞ്ഞ കെ മുരളീധരൻ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നും കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിലും കെ മുരളീധരൻ പ്രതികരിച്ചു.
വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെയെന്ന് കെ മുരളീധരൻ പറഞ്ഞു. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു. ഒരു ജീവന് 10 ലക്ഷമാണോ വില എന്ന് ചോദിച്ച കെ മുരളീധരൻ ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കാസർത്ത് നടത്തുകയാണ്. രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല.ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിൽ ആണ്. ആരോഗ്യ മന്ത്രി രാജി വച്ച് വാർത്ത വായിക്കാൻ പോകണമെന്നും മുരളീധരൻ ആവർത്തിച്ചു. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടത്. വീണ ജോർജിനെ സംരക്ഷിക്കാൻ സമരം നടത്തട്ടെ. പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത് ജയരാജൻമാരാണ്. രണ്ടു കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.