രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില സമീപഭാവിയിൽ കുറയ്ക്കാൻ യാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലുണ്ടായ നഷ്ടം നികത്തുന്നതുവരെ ഇന്ധന വില കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
എല്ലാ മാസവും ഒന്നാം തീയതി ഇന്ധന വില അവലോകനം ചെയ്യാറുണ്ട്. അടുത്ത പരിഷ്കരണത്തിന് മുമ്പ് കമ്പനികൾ കേന്ദ്രത്തെ നിലപാട് അറിയിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില യുദ്ധത്തിനു മുമ്പുള്ള നിലവാരത്തിലേക്ക് താഴ്ന്നതിനെത്തുടർന്ന് ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം ശക്തമായി.
മെയ് മാസത്തിൽ മാത്രം പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപ്പനയിൽ നിന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി രൂപ വരെ വരുമാനനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നത്. ആഭ്യന്തര ഇന്ധന വില വർദ്ധിപ്പിച്ചതിനുശേഷം, ദിവസേനയുള്ള നഷ്ടം ഏകദേശം 500 മുതൽ 600 കോടി രൂപയായി കുറഞ്ഞതായി റിപ്പോർട്ടുണ്ട്.
Read more
അതേസമയം, പെട്രോൾ, ഡീസൽ വിലകൾ ഇപ്പോൾ മാറ്റമില്ലാതെ തുടരുമെങ്കിലും, എൽപിജി വിലയിൽ നേരിയ കുറവ് വരുത്തുന്നത് പരിഗണിക്കാൻ കേന്ദ്രം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.







