അന്റണിയുടെ അപരനെ മറന്നോ?; ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുകയാണ്, രാജീവ്

മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയില്‍ മിന്നിത്തിളങ്ങിയ കലാകാരനാണ് രാജീവ് കളമശേരി. മലയാളികള്‍ അത്ര വേഗം ഈ കലാകാരനെ മറക്കില്ലെങ്കിലും രാജീവിന്റെ ഓര്‍മ്മകള്‍ അല്‍പ്പം മങ്ങി തുടങ്ങിയിരിക്കുകയാണ്. ഹൃദയസ്തംഭനത്തിനു പിന്നാലെയാണ് രാജീവിന് ഓര്‍മ്മ നഷ്ടപ്പെടലും ഉണ്ടായത്.

രാജീവ് കളമശേരിയെ എ.കെ ആന്റണി ഇന്നലെ ഫോണില്‍ വിളിച്ചു. ഓര്‍മ്മകള്‍ അല്‍പം മങ്ങി വീട്ടില്‍ കഴിയുന്ന രാജീവിന്റെ നില അറിയാനായിരുന്നു ആന്റണിയുടെ വിളി. പക്ഷേ, മറുപടി പറയാന്‍ വാക്കുകള്‍ വന്നില്ല. സംസാരിക്കാന്‍ മടിച്ച രാജീവിനെ കൂടെയുണ്ടായിരുന്നവര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഏതാനും വാക്കുകള്‍ മാത്രം. ഈ അവസ്ഥ മാറുമെന്നും പഴയ നിലയിലേക്ക് വേഗം എത്തുമെന്നും ആന്റണി ആശംസിച്ചു.

ജൂലൈ 12- ന് ഉണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ തകിടം മറിച്ചത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. 30-നു നടത്തിയ പരിശോധനയില്‍, അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ രാജീവിന് അരമണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രാജീവിന് ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തി. രാജീവിനോടു കൂടുതല്‍ സംസാരിച്ചും ഓര്‍മ്മകള്‍ പങ്കുവെച്ചും അദ്ദേഹത്തെ പഴയ നിലയിലേക്കു കൊണ്ടു വരാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിനായി ബന്ധുക്കളും സുഹൃത്തുക്കളും രാജീവിനെ പഴയ കാലത്തേക്ക് നയിക്കുകയാണ്.