പരസ്യമായി അവരാരും സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പറയില്ല കാരണം ഭയമാണ്; ഡബ്ല്യു.സി.സി.യ്ക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ച് ഗീതു മോഹന്‍ദാസ്

സിനിമയിലെ വനിതാകൂട്ടായ്മ രൂപീകരിക്കപ്പെട്ടതിന് ശേഷം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ വര്‍ക്കിംഗ് സ്‌പേസില്‍ വിപ്ലവകരമായ മാറ്റം വന്നുവെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. വനിതയുമായുള്ള അഭിമുഖത്തിലാണ് ഗീതു മനസ്സ് തുറന്നത്.

എവിടെയും വിപ്ലവം വരുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള പ്രവണതയുണ്ടാകാം. നമ്മളെ ട്രോള്‍ ചെയ്യാം, മാറ്റി നിര്‍ത്താം, ഇല്ലാതാക്കാം. പക്ഷേ, നമ്മളൊരിക്കലും നമ്മുടെ പര്‍പസ് മറക്കരുത്. നമ്മളീ ചെയ്യുന്നത് ഇപ്പോള്‍ പരാജയം ആണെങ്കില്‍ കൂടി 50 വര്‍ഷം കഴിയുമ്പോ ഈ പരാജയം ആകും ഏറ്റവും വലിയ വിജയം.

ഈ കൂട്ടായ്മ രൂപീകരിച്ച സമയത്ത് ഇന്‍ഡസ്ട്രിയില്‍ പലരും ഷോക്ക്ഡ് ആയിരുന്നു. സിനിമയിലെ ചെറുപ്പക്കാരില്‍ ഒരുപാടു പേര്‍, “ദിസീസ് ഗ്രേറ്റ്, സപ്പോര്‍ട്ട് ചെയ്യുന്നു”വെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷേ, പബ്ലിക് ആയി അവരിതു പറയില്ല. കാരണം, എവിടെയോ ഒരു തരത്തിലുള്ള പേടിയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ കുറച്ചു പേര്‍ ഇതിനായി മുന്നിട്ടിറങ്ങണം. അതിന് ഞങ്ങള്‍ തയ്യാറുമാണ്. “എന്റെ വീട്ടില്‍ കല്ലേറു കൊണ്ടില്ല, അതുകൊണ്ടെനിക്കു കുഴപ്പമില്ല” എന്നു പറയുന്ന ആറ്റിറ്റ്യൂഡില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വളരെ പ്രിവിലെജ്ഡ് ആയ ആളുകളാണു നമ്മള്‍. അതുകൊണ്ടു തന്നെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഗീതു കൂട്ടിച്ചേര്‍ത്തു.