'സര്‍ജറി ടേബിളില്‍ സ്ത്രീ ആകാനുള്ള മത്സരത്തില്‍ ആയിരുന്നു, ഭാവിയില്‍ അമ്മയാകാന്‍ സാധിക്കുന്ന ഒരു സര്‍ജറി'; പോരാട്ടകഥ പറഞ്ഞ് രഞ്ജു രഞ്ജിമാര്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് രഞ്ജു കുറിപ്പില്‍ പറയുന്നു. തന്റെയുള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞത് മുതലാണ് തലയുയര്‍ത്തി പോരാടാന്‍ തീരുമാനിച്ചത്. അമ്മയാകാന്‍ സാധിക്കുന്ന സര്‍ജറിക്ക് വിധേയായതിനെ കുറിച്ചുമാണ് രഞ്ജു പറയുന്നത്.

രഞ്ജു രഞ്ജുമാരുടെ കുറിപ്പ്:

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇന്നോര്‍ക്കുമ്പോള്‍, ഒരു ഞെട്ടല്‍, ഒരത്ഭുതം, അഭിമാനം, ഇവയൊക്കെ മാറി മറിഞ്ഞു വരും, എന്നിരുന്നാലും സ്ത്രീയിലേക്കുള്ള എന്റെ യാത്ര ഇത്തിരി താമസിച്ചായിരുന്നു, കാരണം, കല്ലെറിയാന്‍ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തില്‍ എനിക്കായ് ഒരിടം വേണമെന്ന വാശി ആയിരുന്നു, ആ തടസ്സത്തിനു കാരണം, സമൂഹം എന്തുകൊണ്ടു പുച്ഛിക്കുന്നു, എന്തിനു കല്ലെറിയുന്നു, 1 അറിവില്ലായ്മ, 2 സദാചാരം ചമയല്‍, 3 കൂടുന്നവരോടൊപ്പം ചേര്‍ന്ന് കളിയാക്കാനുള്ള ഒരു ശീലം.

ഇവയൊക്കെ നില നില്ക്കുമ്പോഴും, ഞങ്ങള്‍ ബൈനറിക്ക് പുറത്തായിരുന്നു. ആണ്‍, പെണ്‍, ഈ രണ്ട് ബിംബങ്ങള്‍ മാത്രമെ ജനങ്ങള്‍ കാണുന്നുണ്ടായിരുന്നുള്ളു,, വൈവിധ്യങ്ങളെ ഉള്‍കൊള്ളാനോ, മനസ്സിലാക്കാനോ ആരും ശ്രമിച്ചില്ല, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ നഗരത്തിലേക്ക് വരുമ്പോള്‍, ഇന്നത്തെ ഈ കാണുന്ന സൗന്ദര്യമല്ലായിരുന്നു കൊച്ചിക്ക്, എനിക്ക് ഞാനാവാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് എന്നെ ഒത്തിരി കരയിപ്പിച്ചു, അതു കൊണ്ട് തന്നെ എന്റെ ജന്ററിനെ എന്റെ ഉള്ളില്‍ ഒതുക്കി, പൊരുതാന്‍ ഞാന്‍ ഉറച്ചു.

പല പലയിടങ്ങള്‍, അടി, തൊഴി, പോലീസ്, ഗുണ്ടകള്‍, എന്നു വേണ്ട ശരീരം എന്നത് ഒരു ചെണ്ട പോലെ ആയിരുന്നു. വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാന്‍ നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ആ നിമിഷം മുതല്‍ എന്റെ തല ഉയര്‍ന്നു. എന്നെ നോക്കി വിരല്‍ ചുണ്ടുന്നവരെ, അതേ വിരല്‍ ഉപയോഗിച്ചു നേരിടാന്‍ എനിക്ക് ത്രാണി ലഭിച്ചു, കാരണം ഞാന്‍ അധ്വാനിച്ചാണ് ജിവിക്കുന്നത് എന്ന പൂര്‍ണ ബോധം..

പതുക്കെ പതുക്കെ രഞ്ജു രഞ്ജിമാര്‍ പിച്ചവയ്ക്കാന്‍ തുടങ്ങി, സഹപ്രവര്‍ത്തകരോടുള്ള, സ്നേഹം, കരുണ, അന്നം തരുന്നവരോടുള്ള കടപ്പാട്, ഇതൊക്കെ ആയിരിക്കാം, എന്റെ വേദനകള്‍ക്ക് ശമനം തന്നിരുന്നത്. കാരണം എല്ലാവരും എന്നെ സ്നേഹിച്ചു, അംഗീകരിച്ചു. എന്നാല്‍ പോലും, ചിലപ്പോഴൊക്കെ ഞാന്‍ എന്നോടു ചോദിക്കും, നിന്നിലെന്തൊ ചേരാത്തതായി ഇല്ലെ,, അതെ ഉണ്ടായിരുന്നു, പെണ്ണായി ജീവിക്കുന്ന എന്റെ ശരീരത്തില്‍ ആണിന്റേതായ ഒരവയവം, അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.

പലപ്പോഴും രാത്രി കാലങ്ങളില്‍ ഞാന്‍ സ്വയം സര്‍ജറി ചെയ്യും, എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും, കുറെ നേരം ഞാന്‍ അങ്ങനെ കാലുകള്‍ ചേര്‍ത്തു കിടക്കും, ഉള്ളില്‍ ചിരിച്ചു കൊണ്ടു ഞാന്‍ മൊഴിയും ഞാന്‍ പെണ്ണായി,, ചില നടിമാരൊത്ത് യാത്ര ചെയ്യുമ്പോള്‍ എന്റെ പാസ്പോര്‍ട്ടിലെ ജെന്‍ഡര്‍ കോളം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി,, യെസ് ഞാന്‍ ഉറപ്പിച്ചു, എല്ലാം വിഛേദിക്കണം എറണാകുളം റീനെ മെഡിസിറ്റിയില്‍ സര്‍ജറിക്കു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഒരേ ഒരു കാര്യം മാത്രമായിരുന്നു എന്റെ ഡിമാര്‍ഡ്, എനിക്ക് ഭാവിയില്‍ അമ്മയാകാന്‍ സാധിക്കുന്ന ഒരു സര്‍ജറി.

അതിനു വേണ്ടി സ്‌പെഷ്യല്‍ ഡോക്ടര്‍ വന്നു, 2020 മെയ് 17ന് രാവിലെ 8.30, ന് തുടങ്ങിയ സര്‍ജറി രാത്രി 10.30 ന് അവസാനിക്കുമ്പോള്‍, ഈ ലോകത്തെ കണ്ണു തുറന്ന് കാണാന്‍ എനിക്കു കഴിയുമോ എന്ന ഭയത്തോടു കൂടിയായിരുന്നു, ഞാന്‍ ആ ടേബിളില്‍ കിടന്നത്, ഞാന്‍ തിരിച്ചു വന്നു, കണ്ണാടി നോക്കി ഞാന്‍ പറഞ്ഞു ഞാന്‍ പെണ്ണായി,, അതെ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ സര്‍ജറി ടേബിളില്‍ സ്ത്രീ ആകാനുള്ള മത്സരത്തില്‍,, ഇന്ന് അതേ ദിവസം, ഞാന്‍ എന്റെ വീട്ടില്‍ സ്ത്രീ ആയി മാറി എന്ന അഭിമാനത്തില്‍ അതെ പൊരുതി നേടിയ ഈ സത്രീത്വം ഞാന്‍ ആസ്വദിക്കുകയാണ്, അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ അമ്മയാണ്, എന്റെ കുറുമ്പി കുട്ടികളുടെ കര്‍ക്കശക്കാരിയായ അമ്മ.