'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

ഡോ. ഹാരിസിൻ്റെ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്‌ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെങ്കിലും, നടപടി വേണ്ടെന്നാണ് ശുപാർശ. ഡോക്ട‌ർ പറഞ്ഞതിൽ പൂർണമായും വസ്‌തുതയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകിയാണ് ഡിഎഇയ്ക്ക് റിപ്പോർട്ട് നൽകിയത്. സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Read more

ഡോ ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്‌ചകളും പരാമർശിച്ചിട്ടുണ്ട്. പർച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സ്‌ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നുമാണ് ശുപാർശ. റിപ്പോർട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും.