സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാൻ ഇ ഡി. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഉൾപ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ബുധനാഴ്ചയാണ് ഹാജരാവേണ്ടത്.

വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആർ എല്ലിൽ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ? ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ശരൺ എസ് കർത്തയുടെ ചോദ്യം ചെയ്യലിന് ശേഷം സിഎംആർഎല്ലിന്റെ മറ്റ് ഉദ്യോഗസ്ഥരെയും പിന്നാലെ തന്നെ ചോദ്യം ചെയ്യും. ഈ കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഒയുടെ കൈയിലുള്ള 134 രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി യുടെ ഹർജി കോടതി അംഗീകരിച്ചിരുന്നു.

Read more

ഈ രേഖകളുടെയും റെയ്ഡിൽ വീടുകളിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യം ചെയ്യൽ. നേരത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ ധനക്ഷ്മി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിൽ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് വീണയും കരിമണൽ കമ്പനിയും ഇടപാടുകൾ നടത്തിയത്.