നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

നടപടി മുന്നിൽ കാണുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട്. എന്ത് നടപടി വന്നാലും സ്വീകരിക്കും. ഒരു ജോലി അല്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കുമെന്നും ഹാരിസ് പറഞ്ഞു.

Read more

സത്യം തുറന്നു പറഞ്ഞതിന് പഠനകാലം മുതൽ തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകി. താൻ സർവീസിൽ ഇല്ലെങ്കിലും ഇത് നടപ്പാക്കണമെന്ന് പറഞ്ഞു. രോഗികൾ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് എനിക്കുള്ള സമ്മാനം. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.