സിനിമയില്‍ 35-ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താന്‍ ആള്‍ക്കറിയില്ല, അതുകൊണ്ട് എനിക്ക് പിന്തുണയും കിട്ടിയില്ല: ജയറാമിനെ കുറിച്ച് കാളിദാസ്

താരപുത്രന് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും തനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ലെന്ന് കാളിദാസ് ജയറാം. തന്റെ പിതാവിന് അത്തരം കാര്യങ്ങളൊന്നും അറിയില്ലെന്നും കാളിദാസ് ജയറാം. ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കാളിദാസിന്റെ വാക്കുകള്‍

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവസരം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നത് അക്കാര്യമാണ്. താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് നടക്കാറുണ്ട്.

അപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും. പൊതു പരിപാടിക്ക് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതടക്കം പലതും അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കുമെന്ന് എന്റെ അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നത്, അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.

Read more

ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും ആള്‍ക്കറിയില്ല. അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ.