'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഇന്ത്യയിൽ ആദ്യമായി മുപ്പതുകാരിയുടെ കരളിനുള്ളിൽ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി കണ്ടെത്തി. യുപിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലോകത്തുതന്നെ അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥയെ ഇൻട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്നൻസി എന്നാണ് പറയുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ കേസ് റിപ്പോർട്ട് ചെയ്യുന്നത്.

യുവതിയ്ക്ക് ദിവസങ്ങളായി കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം ആൾട്രാസൗണ്ട് സ്‌കാൻ ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഡോക്ടർ എംആർഐ ചെയ്യാൻ നിദേശിച്ചു. ഇതിലൂടെയാണ് കരളിൻ്റെ വലത് ഭാഗത്ത് ഭ്രൂണത്തെ കണ്ടെത്തിയത്.

12 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് കൃത്യമായ ഹൃദയമിടിപ്പും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഭ്രൂണം നേരിട്ട് കരളിന്റെ കലകളിൽ ഇംപ്ലാൻ്റ് ചെയ്ത നിലയിലായിരുന്നു. കരളിൽ നിന്നുള്ള രക്തക്കുഴലുകളാണ് ഭ്രൂണത്തിന് പോഷകങ്ങൾ നൽകിയിരുന്നത്. അതേസമയാനം ഇതുവരെ ലോകത്ത് ഇത്തരത്തിൽ എട്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.