വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ

മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് രാജേഷ് മാധവൻ. ഇപ്പോഴിതാ തന്റെ സിനിമയിലേയ്ക്കുള്ള വഴികളെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മാധവൻ. ദിലീഷ് പോത്തൻ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ തന്റെ രണ്ട് സീനുകളാണ് ജീവിതം തന്നെ മാറ്റിയത് എന്ന് പറയുകയാണ് നടൻ. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മഹേഷിന്റെ പ്രതികാരത്തിൽ ആകെ രണ്ട് സീനിൽ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോൾ ഒരു സുപ്രഭാതത്തിൽ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു.

എഴുത്തിനോടായിരുന്നു കൂടുതൽ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയിൽ ഞാൻ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാർക്ക് അറിയില്ലായിരുന്നു. അവർക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്,’ എന്നും നടൻ പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാർഗമൊന്നുമില്ലാതെ ദുബായിൽ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു താനെന്നും ഭാഗ്യത്തിനാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിൽ അസിസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചതെന്നും നേരത്തെ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.

Read more