ആരാണ് കണ്ണന്‍ ഗോപിനാഥന്‍? 'ചുമട്ടുകാരന്‍' കളക്ടറെക്കുറിച്ച്

കഴിഞ്ഞ പ്രളയ കാലത്ത് കാക്കനാട് കെബിപിഎസ് പ്രസില്‍ നടുവൊടിഞ്ഞു പണിയെടുക്കുന്ന ചുമട്ടുകാരന്‍ ഒരു ഐഎഎസ് ഓഫീസറാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നു. സ്വന്തം നാടും നാട്ടുകാരുമൊക്കെ ദുരിതക്കയത്തിലകപ്പെട്ടപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ തന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ദാദ്ര നഗര്‍ഹവേലി കളക്ടര്‍ ആയിരുന്ന കണ്ണന്‍ മഹാദേവന്‍ ലീവെടുത്ത് ഓടിയെത്തുകയായിരുന്നു.

എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി.

തിരുവനന്തപുരത്തും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എത്തിയിരുന്നു. വീട്ടിലേക്ക് പോവാതെയാണ് പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ക്യാംപുകളിലെത്തിയത്. ചുമടെടുക്കുന്ന കളക്ടര്‍ എന്ന രീതിയില്‍ കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം താരമാവുകയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ എന്ന 32-കാരന്‍.

സേവനമനുഷ്ഠിച്ച ഇടങ്ങളിലെല്ലാം ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഓഫീസറായിരുന്നു കണ്ണന്‍. ദാദ്രനഗര്‍ഹവേലിയില്‍ വൈദ്യുത വിതരണ കോര്‍പ്പറേഷന്റെ എംഡിയായി കണ്ണന്‍ വരുമ്പോള്‍ കനത്ത നഷ്ടത്തിലായിരുന്നു കമ്പനി. കമ്പനിയെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കണ്ണന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. മിസോറാമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് “നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം” എന്നാണെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. കണ്ണന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഹരീഷ് വാസുദേവന്‍.

കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ചിലെ ഐഎഎസ്. ഉദ്യോഗസ്ഥനാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. എന്നാല്‍ ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന്‍ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാജിക്കത്ത് നല്‍കിയെന്നുള്ളത് കണ്ണന്‍ ഗോപിനാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല.