'ഡേർട്ടി ഡസൻ' അടക്കാനുള്ള വായ്പാ കുടിശിക 92000 കോടി

വൻ തുക വായ്പയെടുത്ത ശേഷം മനഃപൂർവം തിരിച്ചടക്കാത്തവരുടെ മൊത്തം കുടിശിക തുക 60379 കോടി രൂപ. കയ്യിൽ ആവശ്യത്തിലേറെ പണം ഉണ്ടായിട്ടും തിരിച്ചടക്കാത്ത ഇത്തരക്കാരെ വിൽഫുൾ ഡിഫാൾട്ടേഴ്സ് എന്നാണ് ബാങ്കിങ് രംഗത്തു പറയുന്നത്. 5490 പേരാണ് ഇത്തരത്തിൽ വായ്പ തിരിച്ചടയ്ക്കാതെ തിരിഞ്ഞു കളിക്കുന്നതെന്നു ക്രെഡിറ്റ് ഏജൻസിയായ ട്രാൻസ് യൂണിയൻ സിബിൽ നടത്തിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. ഇവർ എല്ലാവരും 25 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പ എടുത്തിട്ടുള്ളവരാണ്. പക്ഷെ വമ്പൻ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇതിൽ അത്ഭുതപെടുത്തുന്ന ഒരു കാര്യം, 12 വമ്പൻ കോർപറേറ്റ് കുടിശ്ശികക്കാരെ ഈ ലിസ്റ്റിൽ ഉൾപെടുത്തിയിട്ടിട്ടില്ല എന്നതാണ്. ഇന്ത്യയിലെ ബാങ്കുകളിലെ മൊത്തം കുടിശിക തുകയുടെ 25 ശതമാനം അടക്കാനുള്ളത് “ഡേർട്ടി ഡസൻ” എന്ന് ബാങ്കിങ് മേഖലയിൽ അറിയപ്പെടുന്ന ഈ കമ്പനികളാണ്. കിംഗ് ഫിഷർ എയർലൈൻസ്, സൂം ഡെവലപ്പേഴ്‌സ്, വിൻസം ഡയമണ്ട്, വരുൺ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഈ വമ്പന്മാരുടെ ലിസ്റ്റിൽ ഉള്ളത്. ഇവരെ ഇപ്പോഴും ബാങ്കുകളും, റിസർവ് ബാങ്കും വിൽഫുൾ ഡിഫാൾട്ടേഴ്സിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. 2016 -17 സാമ്പത്തിക വർഷം പൂർത്തിയായപ്പോൾ ഈ 12 കമ്പനികൾ മാത്രം തിരിച്ചടക്കാനുള്ളത് 92376 കോടി രൂപയാണ്. ഇപ്പോൾ 30 കമ്പനികളെ കൂടി റിസർവ് ബാങ്ക് ഈ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇവരുടെ കുടിശിക ഈടാക്കാൻ വിശദമായ
പ്ലാൻ തയ്യാറാക്കാൻ ആർ. ബി ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.