കേരളത്തിൽ ഒരുങ്ങുന്നത് തടങ്കൽ പാളയങ്ങളല്ല; ശിക്ഷിക്കപ്പെടുന്ന വിദേശികളെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ജയിലുകളെന്ന് ദേശാഭിമാനി

കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശികളെ താമസിപ്പിക്കാൻ വേണ്ടി പണിയുന്ന കെട്ടിടങ്ങൾ, കേരളത്തിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി തടങ്കൽ പാളയങ്ങൾ എന്ന്‌ വ്യാജ പ്രചാരണം. വിവിധ ജയിലുകളിൽ പലവിധ കാരണങ്ങളാൽ കഴിയുന്ന വിദേശികളെ ജയിൽ അന്തരീക്ഷത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെയാണ്‌ ഡിറ്റൻഷൻ സെന്ററുകൾ തയ്യാറാകുന്നു എന്ന്‌ പറഞ്ഞ്‌ മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

എൻആർസിയെ തുടർന്ന്‌ പൗരന്മാരല്ലാതാക്കപ്പെടുന്നവർക്ക് വേണ്ടിയുള്ള വലിയ തോതിലുള്ള ഡിറ്റൻഷൻ സെൻററുകൾ അല്ല കേരളത്തിൽ നിർമ്മിക്കുന്നത്‌. വിദേശികൾ പല കാരണങ്ങളാൽ, ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതിനാലോ, സ്വന്തം രാജ്യത്തു നിന്ന് രേഖകൾ തരപ്പെടുത്താൻ സാധ്യമാകാത്തതിനാലോ ഇപ്പോഴും ജയിലിൽ കഴിയുന്നുണ്ട്. അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ള ട്രാൻസിറ്റ് കേന്ദ്രങ്ങളാണ് കേരളത്തിൽ പണിയുന്നത്. ആയിരക്കണക്കിന് ആളുകളെ പാർപ്പിക്കാൻ ഇത് അപര്യാപ്‌തവുമാണ്. മുപ്പതും മുപ്പത്തഞ്ചും പേർക്കുള്ള ഡിറ്റൻഷൻ സെൻററുകൾ മറ്റ് സംസ്ഥാനങ്ങൾ പണി കഴിപ്പിച്ചതും ഇതേ ആവശ്യങ്ങൾക്ക് തന്നെയാണ്.

വിസ കാലാവധി കഴിഞ്ഞവരും അനധികൃതമായി ഇന്ത്യയിലെത്തി പിടിക്കപ്പെട്ട വിദേശികളെ അവരുടെ നിയമനടപടി കഴിഞ്ഞു തിരിച്ചുപോകുന്നതു വരെ താമസിപ്പിക്കാൻ ആധുനിക സജ്ജീകരങ്ങളോടെ പണിയുന്ന കെട്ടിടങ്ങളാണിവ.

സാമൂഹ്യനീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യങ്ങൾ നൽകിയ വാർത്തയിൽ തന്നെ പറയുന്നത് വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായി ജയിലിലുള്ള വിദേശികളെ പാർപ്പിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന കത്ത് സാമൂഹ്യനീതി വകുപ്പിലേക്ക് നടപടികൾക്കായി നൽകിയെന്നാണ്‌. അവർ എണ്ണം ചോദിച്ച് ആഭ്യന്തരവകുപ്പിലേക്ക് കുറെ കത്തുകളയച്ചു. ഇതുവരെ ആരും ഒരു മറുപടിയും നൽകിയില്ല. അതങ്ങനെ ഒരു നടപടിയുമാകാതെ കിടക്കുകയാണ്. വാർത്തയിൽ വ്യക്തമായി പറയുന്നു.

ഇത്‌ എൻആർസിയുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ പ്രവർത്തനങ്ങൾ അല്ലെന്നിരിക്കെയാണ്‌ സർക്കാർ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള നയത്തിന്‌ വിപരീതമായുള്ള കാര്യങ്ങൾ നടക്കുന്നുവെന്ന്‌ വ്യാജപ്രചാരണം നടക്കുന്നത്‌. 2015- ൽ ബംഗ്ലാദേശ്‌ സ്വദേശിയായ സഹബുളിന്റെ കേസ്‌ പരിഗണിച്ച്‌ ഹൈക്കോടതി തന്നെ സർക്കാരിനോട്‌ ആരാഞ്ഞിട്ടുണ്ട്‌ വിദേശികൾക്കായി ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി. സഹബുളിനെ വിയ്യൂർ ജയിലിലാണ്‌ താമസിപ്പിച്ചിരുന്നത്‌.

Read more

മറ്റ്‌ സംസ്ഥാനങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ കേരളത്തിൽ വിദേശികൾക്കായി താമസസൗകര്യം ഇല്ലാത്തത്‌ മോശമാണെന്ന്‌ കോടതി അന്ന്‌ ചൂണ്ടിക്കാണിച്ചതായും ദേശാഭിമാനിയുടെ റിപ്പോർട്ടിൽ പറയുന്നു.