'കാരിരുമ്പിന്റെ ചങ്ക്.. ഒറ്റ ചങ്ക്.., ഇവിടെ ഉണ്ടെന്ന തോന്നൽ മതി, മണ്ണിനും മനുഷ്യനും കാവലായി'; വിഎസിന്റെ പന്ത്രണ്ടാം നാളിലെ തിരിച്ചു വരവ്, കുറിപ്പുമായി എ സുരേഷ്

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിൽ പ്രതീക്ഷ പങ്കുവെച്ച് സന്തതസഹചാരിയായിരുന്ന എ സുരേഷ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് പന്ത്രണ്ടാം നാൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ വിഎസിന് സാധിച്ചുവെന്ന് വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന സുരേഷ് കുറിക്കുന്നു.

ശ്വാസം നിലച്ച വിഎസിനെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അര മണിക്കൂറിലേറെ സിപിആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയതെന്നും സുരേഷ് കുറിക്കുന്നു. പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സഖാവെന്നും സുരേഷ് പറയുന്നു. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്നവർ എസ്‌യുടി ആശുപത്രിക്കു മുന്നിൽ ദിവസങ്ങളായി പ്രിയ സഖാവിന്റെ ആരോഗ്യവിവരങ്ങൾ തിരക്കി കൂട്ടിരിക്കുകയാണ്.

സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇല്ല വിട്ടു പോകില്ല…
കേരളത്തിന്റെ കാവലാൾ..
ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു
സ വി എസ്….
പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..
പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു..
ചത്തെന്നു കരുതി എന്നെ പോലീസ് ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പോലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽ പ്പെടുത്തിയതും കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും.
ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരച്ചതും ഓക്കേ വി എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മ ത്തിന്റെ കനലാണ്..
ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തി ന്റയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്..
അര മണിക്കൂറിലേറെ സി പി ആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്…
അതാണ് യഥാർത്ഥ പോരാളിയുടെ ചങ്കുറപ്പ്..
കാരിരുമ്പിന്റെ ചങ്ക്..
ഒറ്റ ചങ്ക്…
ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു..
സഖാവിന്റെ തിരിച്ചു വരവിനായി..
അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..
മണ്ണിനും മനുഷ്യനും കാവലായി…
അദ്ദേഹം ഇവിടെ ഉണ്ടാവണം..
ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു..
മറ്റു ചിലർ ആത്മാർത്ഥമായി വേദനിക്കുന്നു…
അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു..
ഈ പന്ത്രാണ്ടം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വർഷങ്ങൾ
വി എസ്സിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം…
അദ്ദേഹത്തിന്റെ കൂടെ…
അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോൾ കൂടെ ഉണരാൻ..
അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ…

Read more