പ്രതിരോധം കടുക്കും: നിഷു കുമാര്‍ ബ്ലാസ്റ്റേഴ്സില്‍

ആരാധകരുടെ കാത്തിരുപ്പ് വെറുതെയായില്ല, രാജ്യത്തെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശക്തമാക്കി. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കടുക്കുമെന്നുറപ്പായി. നാല് വര്‍ഷത്തേക്കാണ് കരാര്‍.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ 22- കാരനായ ഈ ചെറുപ്പക്കാരന്‍ 11-ാം വയസ്സില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലാണ് തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്. 2011-ല്‍ അദ്ദേഹത്തെ എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുത്തു, അവിടെ 4 വര്‍ഷം പരിശീലനം നേടി. 2015-ല്‍ ബെംഗളൂരു എഫ്സിയുമായി കരാറൊപ്പിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 2015-ല്‍ ബിഎഫ്സിയിലെത്തിയ നിഷു കുമാര്‍ ക്ലബ്ബിനായി 70- ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2018-19- ല്‍ ബെംഗളൂരു എഫ്സി ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ബിഎഫ്സി പ്രതിരോധത്തില്‍ നിഷു കുമാര്‍ ഒരു സുപ്രധാന പങ്കുവഹിച്ചു. കൂടാതെ ഓരോ സീസണിലും ഒരു ഗോള്‍ നേടുകയും ശരാശരി 70 ശതമാനം പാസ് കൃത്യത നിലനിര്‍ത്തുകയും ചെയ്തു. വൈവിദ്ധ്യം പ്രകടിപ്പിക്കുന്ന ഒരു ഫുള്‍ ബാക്കായ നിഷു അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥിരതയാര്‍ന്നതും അതിശയകരവുമായ പ്രകടനങ്ങളിലൂടെ 2018- ല്‍ അദ്ദേഹം സീനിയര്‍ ടീമിലെത്തി. ജോര്‍ദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും നേടി.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമായിക്കൊണ്ട് ഈ ഫുട്ബോള്‍ യാത്രയില്‍ ഞാന്‍ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ക്ലബിനായി ഞാന്‍ എന്റെ പരമാവധി നല്‍കും. നിരവധി ട്രോഫികള്‍ ഒരുമിച്ച് നേടാമെന്നും ഈ വര്‍ഷങ്ങളിലുടനീളം ക്ലബിനൊപ്പം ഉണ്ടായിരുന്ന എല്ലാ ആരാധകര്‍ക്കും സന്തോഷം നല്‍കാന്‍ സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയെന്നും യെല്ലോ” എന്ന് നിഷു കുമാര്‍ പറഞ്ഞു.

ക്ലബ്ബില്‍ ചേര്‍ന്നതിന് നിഷുവിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. “അദ്ദേഹത്തിന്റെ ഗുണനിലവാരവും പരിശ്രമവും കൊണ്ട് ടീമിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തനിക്കും ക്ലബിനുമായി കൂടുതല്‍ ഉയരങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് നിഷു. അദ്ദേഹത്തിന്റെ അഭിലാഷം സാക്ഷാത്കരിക്കുന്നതിനും അദ്ദേഹത്തിന്റെ പൊസിഷനില്‍, ദേശീയ ടീമില്‍ ഒരു മുന്‍ഗണനയായി മാറാന്‍ പര്യാപ്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍നല്‍കി മുന്നോട്ട് നയിക്കുന്നതിനും ഞാന്‍ ശ്രദ്ധ നല്‍കും. അദ്ദേഹത്തെ ഞങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട് ” സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.