ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. ആദ്യ രണ്ട് ടെസ്റ്റുകളിലും അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പതിഞ്ഞ രീതിയിലാണ് കളിക്കുന്നത്.
മൂന്നാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഏറ്റവും കൂടുതൽ ഭയക്കുന്ന സ്പിന്നറാണ് കുൽദീപ്. എന്നാൽ താരത്തെ കളിപ്പിച്ചില്ലെങ്കിൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ.
കെവിൻ പീറ്റേഴ്‌സൺ പറയുന്നത് ഇങ്ങനെ:
“കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യ ഒരു ടെസ്റ്റിൽ തോല്‍ക്കുകയും ഒന്നില്‍ ജയിക്കുകയും ചെയ്തു. അവര്‍ക്കു ബൗളിങില്‍ ഒരു വേരിയേഷന്‍ മിസ് ചെയ്യുന്നതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. കുല്‍ദീപിനെ കളിച്ചാല്‍ ഈ കുറവ് നികത്താനാകും” കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു.
Read more
ബോളിങ്ങിൽ ഇത് വരെയായി നിതീഷ് കുമാർ റെഡ്‌ഡി 2 വിക്കറ്റുകളും, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ പിഴുതെറിയുവാൻ ഇന്ത്യക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.