പാകിസ്ഥാന്‍ ടീമിലെ കലാപം; പ്രതികരണവുമായി നജാം സേത്തി

പാകിസ്ഥാന്‍ ടീമിനുള്ളിലെ അശാന്തിയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മുന്‍ ചെയര്‍മാന്‍ നജാം സേത്തി. മാധ്യമങ്ങളും ആരാധകരും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നജാം സേത്തി ആവശ്യപ്പെട്ടു.

2023 ലെ ഏഷ്യാ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായതിന് ശേഷം പാകിസ്ഥാന്‍ ഡ്രസ്സിംഗ് റൂമില്‍ അശാന്തിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഷഹീന്‍ അഫ്രീദിയും ബാബര്‍ അസമും ഡ്രസ്സിംഗ് റൂമില്‍ വാക്ക് തര്‍ക്കമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ലെ ഏഷ്യാ കപ്പില്‍ ശ്രീലങ്കയോട് തോറ്റതിന് ശേഷം ടീമിലെ മുതിര്‍ന്ന കളിക്കാരുടെ പങ്കിനെ ബാബര്‍ അസം ചോദ്യം ചെയ്തു. ഇതോടെ എല്ലാവരേയും സാമാന്യവത്കരിക്കരുതെന്നും നന്നായി ചെയ്തവരെ പ്രശംസിക്കണമെന്നും ഷഹീന്‍ അഫ്രീദി ബാബറോട് ആവശ്യപ്പെട്ടു. ഇതിന്, ആരാണ് മികച്ച പ്രകടനം നടത്തുന്നതെന്നും ആരാണ് അല്ലാത്തതെന്നും തനിക്ക് അറിയാമെന്നും പാകിസ്ഥാന്‍ നായകന്‍ മറുപടി നല്‍കി.

ബാബര്‍, ഷദാബ്, ഷഹീന്‍, ഫഖര്‍, റിസ്വാന്‍, നസീം, തുടങ്ങിയവരെല്ലാം ചാമ്പ്യന്‍ താരങ്ങളാണ്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിവുള്ള ഒരു ടീം മാനേജ്മെന്റ് ഉണ്ട്. വരൂ, പാക്കിസ്ഥാനികളേ.. നിഷേധാത്മകത പ്രചരിപ്പിക്കാതെ, ടീമിന് പിന്നില്‍ അണിനിരക്കു- നജാം സേത്തി എക്‌സില്‍ കുറിച്ചു.