തന്നെ വധിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ല; ഒരു പൊടിപോലും അവശേഷിക്കില്ല; ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തന്നെ വധിച്ചാല്‍ പിന്നെ അവര്‍ ബാക്കിയുണ്ടാകില്ലെന്ന് അദേഹം വ്യക്തമാക്കി. തന്നെ കൊന്നാല്‍ ഒന്നും അവശേഷിപ്പിക്കാതെ ഇറാനെ നാമാവശേഷമാക്കാന്‍ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ട്രംപിനെ വധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെപ്റ്റംബറില്‍ ഫര്‍ഹാദ് ഷാക്കേരിയോട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിനെതിരെ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാനെ നാമാവശേഷമാക്കാന്‍ താന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇറാന്‍ പൂര്‍ണമായും ഇല്ലാതാക്കപ്പെടും. ഒരു പൊടിപോലും അവശേഷിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ കൊല്ലാനുള്ള ഇറാനിയന്‍ ഗൂഢാലോചന പരാജയപ്പെടുത്തിയതായി നവംബറില്‍ നീതിന്യായ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, പലസ്തീനിലെ ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, ഇവിടെ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് നിര്‍ദേശിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗാസയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയും. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ഡന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം പലസ്തീന്‍കാര്‍ ഗാസ വിടണമെന്ന ട്രംപിന്റെ നിര്‍ദേശം ഹമാസ് തള്ളി.

ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്.

നെതന്യാഹു- ട്രംപ് നിര്‍ണായക കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ക്ക് ശേഷം ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ട്രംപ് മുന്നോട്ട് വെച്ച ആശയം ചരിത്രമാകുമെന്നും വ്യക്തമാക്കി. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മര്‍ദവും കാര്യങ്ങള്‍ ഇവിടെ വരെ എത്തിക്കാന്‍ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവന്‍ അമേരിക്കയില്‍ എത്തുന്നത്. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അടുത്താഴ്ച ആരംഭിക്കും. അതേസമയം അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്തും. ഈ അവസരത്തിലാണ് പലസ്തീന്കാരെ ജോര്‍ദാന്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം ട്രംപ്ട്രം മുന്നോട്ട്പി വെയ്ക്കുന്നത്.