ഹമാസിനെ തള്ളിയും ഇസ്രയേലിനെ പിന്തുണച്ചും വാട്‌സ്ആപ് സ്റ്റാറ്റസ്; ചോദ്യം ചെയ്യലിലും നിലപാടില്‍ ഉറച്ച്‌നിന്നു; മലയാളി നഴ്സുമാരെ നാടുകടത്തി കുവൈറ്റ്

ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സിനെ കുവൈറ്റ് നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാടുകടത്തിയത്. വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട യുവതിക്കെതിരെ കുവൈറ്റ് അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നഴ്‌സിനെ നാടുകത്തിയത്.

ഇസ്രയേലിനെ അനുകൂലിച്ച മറ്റൊരാളെയും നാടുകടത്താനുള്ള ഉത്തരവും കുവൈറ്റ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും അദേഹം പറഞ്ഞു.

ഇരുവരും ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഹമാസിനെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും പരാതിക്കാര്‍ ആരോപിക്കുന്നു. കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇരു നഴ്‌സുമാരെയും കുവൈറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇസ്രയേലിനെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ഇവര്‍ വ്യക്തമാക്കിയതോടെയാണ് ആഭ്യന്തര മന്ത്രാലയം നാടുകടത്തല്‍ ഉത്തരവ് ഇറക്കിയത്.