സൗദിയും ഇറാനും പോര് മുറുകുന്നു;മൂന്നാം ലോക മഹായുദ്ധത്തിന് മുന്നറിയിപ്പെന്ന് വിദേശ മാധ്യമങ്ങള്‍

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് യമിനില്‍ നിന്നുള്ള ഹൂതികള്‍ മിസൈല്‍ തൊടുത്തതോടെ ഇറാനുമായുള്ള സൗദിയുടെ ബന്ധത്തിന് കൂടുതല്‍ വിള്ളലുകള്‍ വന്നതയാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഹൂതി വിമതര്‍ക്ക് ആയുധങ്ങളടക്കമുള്ളവ എത്തിച്ചു നല്‍കുന്നത് ഇറാന്‍ സൈന്യമാണെന്നാണ് സൗദി  ആരോപിക്കുന്നത്. ഇതിനെതിരേ നേരത്തെ സൗദി ശബ്ദമുയര്‍ത്തിയിരുന്നു.

കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ ഔദ്യോഗിക വസതികളില്‍ ഒന്നായ അമാമ കൊട്ടാരത്തിലേക്കാണ്  ഹൂതി വിമതര്‍ ബാലിസ്റ്റിക്ക് മിസൈല്‍ തൊടുത്തത്. ആക്രമണ നീക്കത്തെ സൗദി സൈന്യം തകര്‍ത്തുവെങ്കിലും ഇറാനുമായുള്ള സൗദിയുടെ ബന്ധം ഇതോടെ കൂടുതല്‍ വഷളായി.

അതേസമയം, യമനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സൗദിയുടെ നിലപാടാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തലുകള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്ന അസ്വാരസങ്ങള്‍ പരിഹരിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെ സേവനമുണ്ടായിരുന്നു. നയതന്ത്ര ബന്ധം പുലര്‍ത്തുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും നിര്‍ണായകമായിരുന്ന ആ ഒരു രാജ്യത്തിന്റെ സഹായം ഇപ്പോഴില്ല. അമേരിക്കയും റഷ്യയുമായിരുന്നു ആദ്യമെങ്കില്‍ പിന്നീട് അമേരിക്ക മാത്രമാവുകയും ഇപ്പോള്‍ അമേരിക്കയും ഇല്ലാതായ അവസ്ഥയാണെന്നാണ് സൂചന.

ഇരു രാജ്യങ്ങളെയും രമ്യതയിലാക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ മിഡില്‍ ഈസ്റ്റിനെ മൊത്തം ബാധിക്കുമെന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ട് ലോകം രണ്ട് ചേരിയിലാകുമെന്നുമാണ് വിദേശ മാധ്യമങ്ങള്‍ നിരത്തുന്നത്.

സൗദിയില്‍ ഇറാന്‍ നടത്തുന്ന നിഴല്‍ യുദ്ധമാണ് ഹൂതി റിബലുകളുടെ ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യമന്‍ മുന്‍ നേതാവ് അലി അബ്ദുള്ള സലേഹിന്റെ മരണത്തോടുകൂടിയാണ് ഇറാനും സൗദിയും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചത്.