ട്രംപിനെ വധിക്കാനാണ് അവരുടെ ശ്രമമെന്ന് നെതന്യാഹു; യുഎസ് എംബസി ആക്രമിച്ച് ഇറാന്‍; അമേരിക്കയും പോര്‍ക്കളത്തിലിറങ്ങുമോ?

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ യുഎസ് കൂടി യുദ്ധമുഖത്തേയക്കെത്തുമോ എന്നതാണ് നിലവില്‍ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. അമേരിക്ക കൂടി യുദ്ധക്കളത്തിലെത്തിയാല്‍ നിലവിലെ സംഘര്‍ഷങ്ങള്‍ ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. യുഎസിനെ പോര്‍മുഖത്തിറക്കാന്‍ ഇസ്രായേല്‍ നിരന്തരം ശ്രമിക്കുന്നുണ്ട്.

തെല്‍ അവീവിലെ യുഎസ് എംബസിയില്‍ ഇറാന്‍ ആക്രമണം നടത്തിയതായി ഇസ്രായേലിലെ യുഎസ് അംബാസിഡര്‍ സ്ഥിരീകരിച്ചു. ഇതോടെ യുഎസ് ഇസ്രായേലിനൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. നേരത്തെ ബെഞ്ചമിന്‍ നെതന്യാഹു തന്റെ അഭിമുഖത്തില്‍ ഇറാന്റെ ഏറ്റവും വലിയ ശത്രു ട്രംപ് ആണെന്നും, ട്രംപിനെ വധിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു.

യുഎസ് എംബസി തകര്‍ന്നിട്ടുണ്ടെന്ന് യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ ട്വീറ്റ് കൂടി വന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കാളിത്തം വരും മണിക്കൂറുകളില്‍ കൂടുതല്‍ ചര്‍ച്ചയാകും. ഇറാന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇസ്രായേല്‍ അമേരിക്കയുടെ സഹായം തേടിയെങ്കിലും അമേരിക്ക പങ്കാളിയാവുന്നില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ തനിച്ച് ആക്രമണത്തിന് മുതിരുകയായിരുന്നു.

ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തെ തുടര്‍ന്നും അമേരിക്കക്ക് അകത്തുനിന്നുള്ള നിര്‍ദ്ദേശ പ്രകാരവും ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ പങ്കുചേരാതിരിക്കാന്‍ ട്രംപിന് സമര്‍ദ്ദമുണ്ട്. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളുണ്ടായതോടെ ഇസ്രായേല്‍ വീണ്ടും അമേരിക്കയുടെ മുന്നിലെത്തിയിരിക്കുകയാണ്. യുഎസിന്റെ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ പശ്ചിമേഷ്യലേക്ക് വരുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.