ഓണ്‍ലൈന്‍ 'കേശവ മാമാന്‍മാരെയും വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളെയും' തള്ളി; വ്യാജവാര്‍ത്തകള്‍ രാജ്യത്തെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ഓണ്‍ലൈന്‍ ‘കേശവ മാമാന്‍മാരെയും, വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളെയും തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാര്‍ത്തകള്‍ വലിയ അപകടകാരികളാണെന്നും, ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദേഹം ഉപദേശിച്ചു. ഒരു മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് നൂറുതവണ ആലോചിക്കണം. എങ്കില്‍ മാത്രമെ വ്യാജവാര്‍ത്തകള്‍ തടയാനാകൂ. ഒരോ സന്ദേശങ്ങളുടെയും ആധികാരികത പരിശോധിക്കണം. വ്യാജവാര്‍ത്തകള്‍ തടയുന്നതില്‍ സങ്കേതിക വിദ്യയ്ക്ക് വലിയ പങ്കാണുള്ളത്. മാവോവാദം രാജ്യത്തെ നശിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു. രാജ്യ സുരക്ഷയ്ക്കായി സംസ്ഥാനങ്ങള്‍ കൈകോര്‍ത്തു പിടിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് ചിന്തന്‍ ശിബറില്‍ അദേഹം പറഞ്ഞു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങള്‍ തടയല്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. 5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് പൊലീസ് യൂണിഫോമുകള്‍ ഏകീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് ദ്വിദിന ചിന്തന്‍ ശിബിര്‍ നടക്കുന്നത്. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

Read more

സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരും ഡിജിപിമാരും കേന്ദ്ര സായുധ പൊലീസ് സേനകളുടെയും സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷനുകളുടെയും ഡയറക്ടര്‍ ജനറലുകളും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശകലനവും നയരൂപീകരണവും നടത്തും.
പൊലീസ് സേനയുടെ നവീകരണം, സൈബര്‍ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീസുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളാകും വിശകലന യോഗത്തില്‍ ചര്‍ച്ച ചെയ്യുക.