മനുസ്മൃതി പഠിപ്പിക്കില്ല, ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല

മനുസ്മൃതി വിദ്യാര്‍ഥികളെ പഠിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല. ഡല്‍ഹി സര്‍വകലാശാലയുടെ പുതിയ പാഠ്യപദ്ധതിയില്‍ മനുസ്മൃതി ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സംസ്‌കൃത ബിരുദ കോഴ്സിലെ പാഠ്യപദ്ധതിയിലാണ് മനുസ്മൃതി ഉള്‍പ്പെടുത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സര്‍വകലാശാലയില്‍ മനുസ്മൃതിയുടെ ഒരുഭാഗവും പഠിപ്പിക്കില്ലെന്നും ഇതിനായി വിവിധ വകുപ്പുകള്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിസി പറഞ്ഞു. സംസ്‌കൃത വകുപ്പ് അത് ശ്രദ്ധിക്കേണ്ടിയിരുന്നെന്നും വിസി കൂട്ടിച്ചേര്‍ത്തു.

Read more

ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ ഒട്ടേറെ പുസ്തകങ്ങളുണ്ടെന്നും ഏതെങ്കിലുമൊരു പുസ്തകത്തെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും വിസി അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം ജൂലായില്‍ നിയമവകുപ്പ് ബിരുദപാഠ്യപദ്ധതിയില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും സര്‍വകലാശാല അംഗീകരിച്ചിരുന്നില്ല.