വിദ്യാര്‍ഥികളെ കാണാതായി, സഹപ്രവര്‍ത്തകര്‍ മരിച്ചു..; അഹമ്മദാബാദില്‍ നിന്നും എലിസബത്ത്, ആശ്വാസവാക്കുകളുമായി ബാല

മുന്‍ഭാര്യ എലിസബത്ത് ഉദയന് ആശ്വാസവാക്കുകളുമായി നടന്‍ ബാല. അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തോടൊപ്പം സജീവമായി ഇടപെടുന്ന എലിസബത്തിന് സോഷ്യല്‍ മീഡിയയിലൂടെയാണ് ബാല പിന്തുണ അറിയിച്ചത്.

”അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഉണ്ടായ വലിയ നഷ്ടത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ എല്ലാ പ്രാര്‍ഥനയും” എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് താനെന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

”ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകള്‍, എന്റെ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയില്‍ ഉള്ള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം” എന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എലിസബത്തിന്റെ വാക്കുകള്‍:

അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. കൂടുതല്‍ ആളുകളും മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് വന്നത്. അപകടത്തില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഇതുവരെ മലയാളികള്‍ ഇല്ലെന്നാണ് സൂചന. 63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്‌സാപ്പില്‍ ഉണ്ട്. അതിലുള്ള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയില്‍ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

ആശുപത്രിയില്‍ നിന്നും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അമ്പതോളം പേര്‍ മരിച്ചതായാണ് സൂചന. എംബിബിഎസ് വിദ്യാര്‍ഥികളുടെ മെസിലും പിജിയിലും സൂപ്പര്‍ സ്‌പെഷാലിറ്റിയിലുമുള്ള ആളുകള്‍ താമസിക്കുന്ന ഹോസ്റ്റലിലുമാണ് വിമാനം ഇടിച്ചിറങ്ങിയത്. മെസില്‍ പക്ഷേ എല്ലാവരും വരാറുണ്ടായിരുന്നു. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ സമയത്താണ് അപകടം നടക്കുന്നത്. അന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, 25 പേരിലധികം ആളുകളെ കാണാതായെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കാണാതായ കുട്ടികളുടെ കുടുംബത്തെ ഡിഎന്‍എ പരിശോധനയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഇന്നലത്തെ കണക്ക് അനുസരിച്ചാണ് അമ്പത് പേരുടെ മരണ സംഖ്യ പുറത്തുവിട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് ഞാന്‍ പോയില്ല. ഇവിടെ ആശുപത്രിയുടെ തന്നെ നാലഞ്ച് വലിയ കെട്ടിടങ്ങള്‍ ഉണ്ട്. ഇതു വലിയ ക്യാംപസ് ആണ്. നാലഞ്ച് ഹോസ്റ്റലുകള്‍ ആശുപത്രിക്കായുണ്ട്. ഏഴായിരത്തോളം ബെഡുകള്‍ മുഴുവനായുണ്ട്. അപകടം വന്നപ്പോള്‍ ഓഫില്‍ ഉണ്ടായിരുന്നവരെയും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നവരെയുമൊക്കെ അടിയന്തരമായി വിളിച്ചു. രക്തം ദാനം ചെയ്യുന്നതിനായി പോലും നിമിഷ നേരം കൊണ്ട് ആളുകള്‍ വന്നു.