ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ; സുരക്ഷ പരിശോധന കഴിഞ്ഞുമതി പറക്കലെന്ന് നിഗമനത്തില്‍ കേന്ദ്രം?

അഹമ്മദാബാദ് വിമാനത്താവളത്തില്‍ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനര്‍ 787- 8 വിമാനങ്ങളുടെ പറക്കാല്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം സര്‍വീസുകള്‍ തുടരാന്‍ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കന്‍ വൈഡ് ബോഡി എയര്‍ലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജന്‍സികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ എയര്‍ ഇന്ത്യയും ആരംഭിച്ചു. എയര്‍ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം 242 പേരുമായി ഇന്നലെ ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച വിമാനം നിമിഷങ്ങള്‍ക്കകം വിമാനത്താവളത്തിനടുത്ത് ബി ജെ മെഡിക്കല്‍ കോളജ് വളപ്പിലേ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തകര്‍ന്നുവീണു കത്തുകയായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുമായി 5 പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന ജീവനക്കാരും യാത്രക്കാരുമായ 242 പേരില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് രൂപാണി അപകടത്തില്‍ മരിച്ചു.

മലയാളിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിത ജി നായരും അപകടത്തില്‍ മരിച്ചു. 229 യാത്രക്കാരും 2 പൈലറ്റുമാരടക്കം 12 ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.