തേനീച്ച വായില്‍ കയറി, പിന്നാലെ ശ്വാസതടസം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് പോളോ കളിക്കിടെ മരിച്ചു

പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. പോളോ കളിക്കുന്നതിനിടെ തൊണ്ടയില്‍ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് ശ്വാസതടസവും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു എന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ബിസിനസുകാരന്‍ കൂടിയാണ് സഞ്ജയ്.

ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത് എന്നുമാണ് വിവരം. തുടര്‍ന്ന് കളിനിര്‍ത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ഇതിന് ശേഷമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.

2003ല്‍ ആയിരുന്നു സഞ്ജയ് കപൂറും കരിഷ്മയും വിവാഹിതരായത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. 2014ല്‍ കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചിരുന്നു. ‘ഓറിയസ്’എന്ന പോളോ ടീമിന്റെ ഉടമയാണ് സഞ്ജയ് കപൂര്‍. ഗുരുഗ്രാം ആസ്ഥാനമായ മൊബിലിറ്റി ടെക്‌നോളജി കമ്പനി സോന കോംസ്റ്റാറിന്റെ ചെയര്‍മാന്‍ കൂടിയാണ് സഞ്ജയ്.

1995ല്‍ സ്ഥാപിതമായ സോന കോംസ്റ്റാറിന്റെ ആസ്ഥാനം ഗുരുഗ്രാമിലാണ്, ഇന്ത്യ, യുഎസ്എ, സെര്‍ബിയ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ, ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്. ഇലക്ട്രിക് വാഹന മേഖലയിലെ ഒരു വിതരണക്കാര്‍ കൂടിയാണ് കമ്പനി.